Monday, June 24, 2013

മുഖ്യമന്ത്രിക്കെതിരെ തെളിവുകളുടെ മലവെള്ളപാച്ചില്‍: പിണറായി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുകളുടെ മലവെള്ള പാച്ചിലാണെന്നും എത്രയും വേഗം രാജിവെച്ചൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

അഴിമതികേസില്‍ കൈരളി ടി വി പുറത്തുവിട്ട വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. ഇതോടെ തന്റെ കുരുക്ക് മനസില്ലാക്കിയ മുഖ്യമന്ത്രി എന്ത് സംഭവിച്ചാലും അന്വേഷണം നേരിടില്ലെന്ന പിടിവാശിയിലാണ്. അത് അനുവദിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കാവില്ല. ഒരു നിമിഷം പോലും മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് അര്‍ഹതയില്ല. സോളാര്‍ അഴിമതികേസുകള്‍ പൊലീസ് അന്വേഷിക്കട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വസ്തുകള്‍ പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണം. അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്‍ എല്ലാ വസ്തുതയും പുറത്ത് വരില്ല.

സോളാര്‍ തട്ടിപ്പിനിരയായവര്‍ പറയുന്നത്് മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചാണ് തങ്ങളെ ഈ കെണിയില്‍ പെടുത്തിയതെന്നാണ്. സം്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തിയ സംഘവുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണ്. അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ 2 സ്റ്റാഫംഗങ്ങളെ സസ്പെന്‍ഡ് ചെയത്തല്ലാതെ മറ്റ് നടപടി എടുക്കാത്തത് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള നേരിട്ടുള്ള പങ്കാണ് സൂചിപ്പിക്കുന്നത്. തെറ്റുകാരെ തള്ളിപറയാതെ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുകയാണ്. ഈ വിധം അധികാര കസേരയില്‍ തുടരാനാണ് ഉദ്ദേശമെങ്കില്‍ കടുത്ത പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും കസേരയില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, പി സി തോമസ്, വി ഗംഗാധരന്‍ നായര്‍ എന്നിവരും സംസാരിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന നിയമസഭാ മാര്‍ച്ച് നിയമസഭാസമ്മേളനം ഉപേക്ഷിച്ചതിനെതുടര്‍ന്നാണ് തിങ്കളാഴ്ചയ്ക്ക് മാറ്റിയത്. സോളാര്‍ തട്ടിപ്പുകേസില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നിട്ടും രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാത്ത സാഹചര്യത്തിലാണ്് എല്‍ഡിഎഫ് മാര്‍ച്ച്.

deshabhimani

No comments:

Post a Comment