Thursday, July 18, 2013

എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ നീണ്ട നിര പഴങ്കഥ

പത്താംക്ലാസ് കഴിഞ്ഞാല്‍ അനുഷ്ഠാനം പോലെ ചെയ്ത ചടങ്ങായിരുന്നു എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ പേരുനല്‍കല്‍. ആ കാലം പോയി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നൊരു തൊഴില്‍ദാതാവിനെക്കുറിച്ച് കേട്ടറിവുള്ള പുതുതലമുറക്കാര്‍ വിരളം. തൊഴില്‍ സങ്കല്‍പ്പത്തിലും മനോഭാവത്തിലും വന്ന അടിസ്ഥാന മാറ്റവും മാറുന്ന ലോക സാഹചര്യവും സാങ്കേതികþ വൈജ്ഞാനികരംഗത്തെ കുതിച്ചുചാട്ടവുമാണ് ഒരു കാരണം. മറ്റൊന്ന് തൊഴില്‍, വരുമാനം എന്നിവയുടെ സങ്കല്‍പ്പത്തില്‍ വന്ന മാറ്റമാണ്. ലോകത്തെവിടേയും ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ അപ്പപ്പോള്‍ അറിയാനും ഓണ്‍ലൈനില്‍ അപേക്ഷകരാകാനും സാധ്യതകളേറെയാണിന്ന്. ഈ സാഹരച്യത്തിലും ജില്ലയില്‍ ഏതാണ്ട് 3,02,650 തൊഴില്‍രഹിതരുണ്ടെന്നാണ് എംപ്ലോയ്മെന്റ് എക്ചേഞ്ച് കണക്ക്. തൃശൂരില്‍ ജില്ലാ എംപ്ലോയ്മെന്റ ഓഫീസില്‍ മാത്രം 96,000ലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വന്ന 7000ത്തോളം പുതിയ രജിസ്ട്രേഷന്‍ കൂടാതെയാണിത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്ര രജിസ്ട്രേഷന്‍ റെക്കോഡാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം കെ അശോകന്‍ പറയുന്നു.

തൃശൂരിലെ ജില്ലാ ആസ്ഥാനം കൂടാതെ ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തലപ്പിള്ളി താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസുകളും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ എംപ്ലോയ്മെന്റ് ബ്യൂറോയും പ്രവര്‍ത്തിക്കുന്നുണ്ട്. യുജിസി, നെറ്റ് പരീക്ഷാപരിശീലനമാണ് മണ്ണുത്തി ബ്യൂറോയിലെ മുഖ്യപ്രവര്‍ത്തനം. പിഎസ്സി, യുപിഎസ്സി, ബാങ്ക്, അഖിലേന്ത്യാ പരീക്ഷകള്‍ക്കുള്ള കോച്ചിങ് ക്ലാസുകളുമുണ്ട്. ഇതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് നല്ല പ്രതികരണമാണ്. അതേസമയം 150þ200രൂപ ദിവസക്കൂലിയുള്ള ജോലിക്ക് ആളെ കിട്ടാനില്ല. ജില്ലയില്‍ അത്താണി സില്‍ക്, ഔഷധി, പേരാമ്പ്ര അപ്പോളോ ടയേഴ്സ്, കേരള ഫീഡ്സ് തടങ്ങിയ സ്ഥാപനങ്ങള്‍ താല്‍ക്കാലികക്കാരെ കണ്ടെത്തുന്നത് ഇപ്പോഴും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമാണ് മറ്റൊരു ആവശ്യക്കാര്‍. ഈ വകുപ്പുകളിലേക്ക് പാര്‍ട് ടൈം ജീവനക്കാരെ കണ്ടെത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ്. 18-50 വയസ്സാണ് പ്രായപരിധി. 70 വയസ്സുവരെ ജോലി എന്നതും ആകര്‍ഷണമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പാര്‍ട് ടൈം ജീവനക്കാര്‍ക്ക് ശമ്പളസ്കെയില്‍ നിശ്ചയിച്ചത് ഈ ജോലിക്കായുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. പത്ത് പേരില്‍ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളടക്കം പുതിയ ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നാണ് നിയമമെങ്കിലും പുതിയ സ്വകാര്യ സംരംഭകരൊന്നും ഇത് പാലിക്കാറില്ല. രജിസ്ട്രേഷന്‍ നടത്തി മൂന്നുവര്‍ഷവും രണ്ടുമാസം ഗ്രേസ് പിരീഡും കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിലാണ് രജിസ്ട്രേഷന്‍ റദ്ദാക്കുക. ഇത്തരം കൊഴിഞ്ഞുപോക്ക് ഇപ്പോള്‍ വര്‍ധിച്ചിരിക്കയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും എക്ചേഞ്ച് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട.് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കേണ്ട ജൂനിയര്‍ ഓഫീസര്‍മാരുടെ ജോലിപോലും സൂപ്രണ്ടുമാരാണ് നിര്‍വഹിക്കുന്നത്. രജിസ്്രടേഷന്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതും സമീപഭാവിയില്‍ ഓണ്‍ലൈന്‍ സൗകര്യം ആരംഭിക്കാനാവുമെന്ന ശുഭപ്രതീക്ഷയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ സുവര്‍ണകാലം വീണ്ടെടുത്തേക്കും.

എന്‍ രാജന്‍

deshabhimani

No comments:

Post a Comment