Sunday, July 14, 2013

റോഡുകള്‍ കുളമാക്കിയത് ഉദ്യോഗസ്ഥര്‍: മന്ത്രി

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താനായില്ലെന്ന് വകുപ്പുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. 143 കോടി രൂപ അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടും കാര്യക്ഷമമായി ഉപയോഗിക്കാനായിട്ടില്ല. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാരണം. കരാറുകാര്‍ കൃത്രിമം കാണിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിലെ നിര്‍മാണപ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനം ഉണ്ടെങ്കിലും കാര്യക്ഷമമല്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള പിഡബ്ല്യുഡി ഗ്രാജ്വേറ്റ് എന്‍ജിനിയേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

റോഡ് തകര്‍ന്നതുമൂലം സംസ്ഥാനത്ത് 300 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഭൂരിഭാഗം റോഡുകള്‍ക്കും ആറുമാസംമുതല്‍ അഞ്ചു വര്‍ഷംവരെ പെര്‍ഫോമന്‍സ് ഗ്യാരന്റിയുണ്ട്. ഈ കാലത്ത് റോഡ് മോശമായാല്‍ കരാറുകാരന്‍തന്നെ അത് നന്നാക്കണം. റോഡ്നിര്‍മാണത്തിനു പിന്നാലെ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ കുത്തിപ്പൊളിക്കുന്നത് ഖേദകരമാണ്. അനുവാദം കൂടാതെയാണ് പലേടത്തും റോഡ് കുഴിക്കുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണം. മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാന്‍ വേണ്ടത്ര സംവിധാനമില്ലാത്തതും റോഡുകളുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ല. കുഴിയടയ്ക്കല്‍ ഫലപ്രദമല്ല. മഴ മാറിയാലേ ഇനി റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനാവൂ. അതിനാല്‍ വലിയ ജോലികള്‍ ഇനി മഴക്കാലം കഴിഞ്ഞേ ഏറ്റെടുക്കൂ. തകര്‍ന്ന റോഡുകളുടെ കാര്യത്തില്‍ ദേശീയപാത അതോറിറ്റി എടുക്കുന്ന നിലപാടിനോട് പ്രതിഷേധമുണ്ട്. ഇത് ദേശീയപാതാ അതോറിറ്റിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

deshabhimani

No comments:

Post a Comment