Saturday, August 31, 2013

വിലക്കയറ്റം: സര്‍ക്കാര്‍ പരാജയം; പിക്കറ്റിങ്ങ് വിജയിപ്പിക്കുക

വിലക്കയറ്റത്തിന്റെ മഹാദുരിതത്തിലേക്ക് ജനങ്ങളെ ആഴ്ത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിലും നിസംഗതയിലും പ്രതിഷേധിച്ച് സെപ്തംബര്‍ 6ന് സംസ്ഥാനത്തെ എല്ലാ ഏരിയ കേന്ദ്രങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടത്തുന്ന പിക്കറ്റിങ് സമരം വന്‍ വിജയമാക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു.

ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലുണ്ടാകാത്ത വിധത്തില്‍ തകര്‍ന്നത് വിലക്കയറ്റത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഓണം അടുത്തതോടെ വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 100 മുതല്‍ 200 ശതമാനംവരെയാണ് വില ഉയര്‍ന്നിരിക്കുന്നത്.

ശക്തമായ പൊതുവിതരണ സമ്പ്രദായത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്തിയ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയംകാരണം വിലക്കയറ്റതോത് ദേശീയ ശരാശരിയിലേക്ക് എത്തിയിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലനിയന്ത്രണത്തില്‍ ഇന്ത്യക്കുതന്നെ മാതൃകയായിരുന്നു കേരളം. എന്നാല്‍, ഇന്ന് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിലെ ഉപഭോക്തൃവിലസൂചിക കേരളത്തെക്കാള്‍ കുറവാണ്. സപ്ലൈകോ, ത്രിവേണി മാര്‍ക്കറ്റുകളും റേഷന്‍ കടകളും ഫലപ്രദമല്ലാതായിരിക്കുകയാണ്.

വിവാദങ്ങളില്‍ മുങ്ങി ഉമ്മന്‍ചാണ്ടി ഭരണം നിശ്ചലമായതുകൊണ്ട് വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുള്ള ഫലപ്രദമായ ഭരണനടപടികള്‍ ഉണ്ടാകുന്നുമില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തകൃതിയാണ്. പരിശോധനകള്‍ പേരിനുപോലുമില്ല. അരിവില 40 രൂപയിലെത്തി. സംസ്ഥാന സര്‍ക്കാര്‍ സഹായിക്കാത്തതുകൊണ്ട് മാവേലിസ്റ്റോറും കണ്‍സ്യൂമര്‍ഫെഡിന്റെ വിപണനകേന്ദ്രങ്ങളും കാലിയായി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില തൊട്ടാല്‍ പൊള്ളുന്നതാണ്. സവാളക്ക് 60 രൂപയും മുളകിന് 90 രൂപയും ചെറുപയറിനു 72 രൂപയും കടലക്ക് 100 രൂപയുമാണ്.

പെട്രോള്‍-ഡീസല്‍-പാചക വാതകം- മണ്ണെണ്ണ എന്നിവയുടെ വില രൂപയുടെ മൂല്യത്തകര്‍ച്ചകൂടിയായപ്പോള്‍ അടിക്കടി വര്‍ധിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണ് രൂക്ഷമായ വിലക്കയറ്റത്തിനു മുഖ്യകാരണം. ഈ നയത്തെ പിന്തുണക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ വിലക്കയറ്റത്തിന്റെ ദുരിതത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നുമില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷ്യസുരക്ഷാപദ്ധതിയാകട്ടെ കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തെ തകര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ സര്‍ക്കാരിന്റെ ജനദ്രോഹനയം തിരുത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

പെട്രോളിനും ഡീസലിനും വീണ്ടും  വിലകൂട്ടി

പെട്രോളിനും ഡീസലിനും വീണ്ടും  വിലകൂട്ടി, പെട്രോളിനു ലിറ്ററിനു 2.35 രൂപയും ഡീസലിനു അമ്പത് പൈസയുമാണു കൂട്ടിയത്. കേരളത്തില്‍ പെട്രോളിനു നികുതി അടക്കം ലിറ്ററിനു 76 രൂപയാകും. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധനവ് നിലവില്‍ വരും.

deshabhimani

No comments:

Post a Comment