Thursday, September 26, 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; കരാറുകള്‍ക്ക് മന്ത്രിസഭാ അനുമതി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ഫണ്ട് ഓഹരികമ്പോളത്തിലേക്ക് പോകുമെന്ന് ഉറപ്പായി. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൂര്‍ണമായും പിഎഫ്ആര്‍ഡിഎ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പെന്‍ഷന്‍ ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പും ജലരേഖയായി. ഇത്തരത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു. അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയ ഇടങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

നാഷണല്‍ പെന്‍ഷന്‍ സ്കീം ട്രസ്റ്റുമായി കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് മന്ത്രിസഭ അംഗീകരിച്ചത്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡുമായും (എന്‍എസ്ഡിഎല്‍) എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സ്കീം) ട്രസ്റ്റുമായും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവയ്ക്കും. എന്‍പിഎസ് ട്രസ്റ്റുമായി പുതുക്കിയ കരാറിലാണ് ഒപ്പുവയ്ക്കുക. പിഎഫ്ആര്‍ഡിഎ നിയമത്തിന് പൂര്‍ണമായി വിധേയമാകുന്നതിനാണ് കരാര്‍ പുതുക്കുന്നത്. സംസ്ഥാന സര്‍ക്കാരും എന്‍എസ്ഡിഎല്ലുമായി ഏര്‍പ്പെടേണ്ട കരാറുകളുടെ കരട് പിഎഫ്ആര്‍ഡിഎ ലഭ്യമാക്കിയ മാതൃകാ കരാറിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. നിയമവകുപ്പ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഈ കരട് കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി. പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിച്ചത്.

deshabhimani 260913

No comments:

Post a Comment