Tuesday, September 24, 2013

ടെസില്‍ കെമിക്കല്‍സിലെ അഴിമതി സിബിഐ അന്വേഷിക്കണം: വിഎസ്

കോട്ടയത്തെ ടെസില്‍ കെമിക്കല്‍സിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം 26.03.2011-ല്‍ നിയമസഭയില്‍ ഉന്നയിച്ചതാണ്. ടെസില്‍ കെമിക്കല്‍സ് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡിന് 1994-ലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് അനുവദിച്ച രണ്ട് കാപ്റ്റീവ് പവര്‍ പ്രൊജക്ടുകളെയും നിയമവിരുദ്ധമായി സ്വതന്ത്ര പവര്‍ പ്രൊജക്ടുകളാക്കാനും തുടര്‍ന്ന് നിയമവിരുദ്ധമായി അവ വില്‍പ്പന നടത്താനും അന്ന് സര്‍ക്കാര്‍ അനുമതി നല്‍കുകയാണ് ചെയ്തത്.

എന്നാല്‍ പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് പറഞ്ഞതില്‍ കുറെ സത്യമുണ്ടെന്നും സിബിഐ അന്വേഷണം നടത്തി വെറുതെ സമയവും പണവും കളയേണ്ടതുണ്ടോ എന്ന രീതിയില്‍ ലാഘവത്തോടെ മറുപടി പറയുകയാണ് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ചെയ്തത്. എന്നാല്‍ ടെസില്‍ കമ്പനിയും സര്‍ക്കാരുമായി നടന്ന ഇടപാടുകള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്നു മനസ്സിലാകും. 1994-ലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ് പത്തനംതിട്ട ജില്ലയിലെ ആള്ളുങ്കല്‍-കാരിക്കയം എന്നീ ഹൈഡല്‍ കാപ്റ്റീവ് പവര്‍ പ്രൊജക്ടുകള്‍ നടത്താന്‍ ടെസില്‍ കമ്പനിക്ക് അനുമതി നല്‍കിയത്. 2005-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ രണ്ട് പ്രൊജക്ടുകളും സ്വതന്ത്ര പവര്‍ പ്രൊജക്ടുകളാക്കാന്‍ ഉത്തരവിട്ടു. ഇത്തരത്തില്‍ ഉത്തരവ് ഇറക്കുന്നതിന് സര്‍ക്കാരിന് അധികാരില്ലെന്നുകൂടി പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇതിനുപ്രകാരം 11 വര്‍ഷം മുമ്പ് നല്‍കിയ അതേ പാട്ടവ്യവസ്ഥയിലാണ് പത്തുവര്‍ഷത്തേക്കു കൂടി സര്‍ക്കാര്‍ ഭൂമി കമ്പനിക്ക് വിട്ടുകൊടുത്തത്. മൂന്നുവര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കണമെന്നും അംഗീകാരം സ്വമേധയാ നഷ്ടമാകുമെന്നുള്ള വ്യവസ്ഥ മറികടന്നാണ് 2005-ല്‍ യുഡിഎഫ് സര്‍ക്കാര്‍ കമ്പനിക്ക് അനുകൂലമായ നിലപാടെടുത്ത്. 2006 മാര്‍ച്ചില്‍ യുഡിഎഫിന്റെ അവസാനകാലത്താണ് ഈ രണ്ട് പ്രൊജക്ടുകളും കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്ക് കൈമാറാന്‍ തീരുമാനമായത്. ഇതുവഴി കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. നൂറുകണക്കിന് ഏക്കര്‍ വനഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുരൂഹതയും അഴിമതിയും നിറഞ്ഞ ഈ ഇടപാട് സംബന്ധിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യം പുറത്തുകൊണ്ടുവരുന്നതിനും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നല്‍കിയ പൊതുപ്രവര്‍ത്തകര്‍ക്കും, കൈരളി ടിവിക്കും എല്ലാവിധ പിന്തുണയും നല്‍കണമെന്നും വിഎസ് അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment