Tuesday, September 24, 2013

സോണിയാഗാന്ധിയുടെ ഫഌക്‌സ് വെക്കാന്‍ വില്ലേജ് ഓഫീസുകളില്‍ വന്‍ പണപ്പിരിവ്

കൊച്ചി: യു ഡി എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും രംഗത്തിറക്കി ഫഌക്‌സ് ബോര്‍ഡ് വെക്കലും പണപ്പിരിവും തകൃതിയായി അരങ്ങേറുന്നു. റവന്യൂമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ഒരു ഡപ്യൂട്ടി കലക്ടര്‍ ഇ-മെയിലിലൂടെ ജില്ലാ കലക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ഇതിനായി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഫഌക്‌സ് ബോര്‍ഡില്‍ എഴുതേണ്ട മാറ്ററും ബോര്‍ഡിന്റെ വലിപ്പവുമെല്ലാം വിശദമാക്കുന്ന ഇ-മെയില്‍ സന്ദേശം കിട്ടിയപാടെ കലക്ടര്‍മാര്‍ ആര്‍ ഡി ഒമാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ബോര്‍ഡുവെക്കാന്‍ ഉത്തരവ് നല്‍കി. 21 നു മുമ്പ് ബോര്‍ഡുകള്‍ വച്ചിരിക്കണമെന്ന അന്ത്യശാസനവും സന്ദേശത്തിലുണ്ടായിരുന്നതിനാല്‍ രാവും പകലും ഓടിനടന്നാണ് വിവിധ ജില്ലകളില്‍ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ബോര്‍ഡുകള്‍ വച്ചത്.

സോണിയാഗാന്ധിയുടെ ചിത്രം പതിച്ച ബോര്‍ഡില്‍ യു ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചിട്ടുമുണ്ട്. വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് ഏതു മാര്‍ഗം സ്വീകരിച്ചും കണ്ടെത്താനാണ്, ഉദ്യോഗസ്ഥര്‍ക്ക് 'മുകളില്‍ നിന്നും' നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ മറവില്‍ വ്യാപകമായ പിരിവാണ് ഉദ്യോഗസ്ഥതലത്തില്‍ നടന്നത്. കേവലം 1500 രൂപയില്‍ താഴെ മാത്രമേ ഓരോ ബോര്‍ഡിനും ചെലവു വരൂ എന്നിരിക്കെ ഓരോന്നിനും ആറായിരം രൂപ വരെ പിരിച്ചെടുത്ത ഉദ്യോഗസ്ഥരുമുണ്ട്.ഓരോ താലൂക്കിലും തഹസില്‍ദാര്‍മാര്‍ വ്യത്യസ്ത നിരക്കു നിശ്ചയിച്ചാണ് വില്ലേജ് ഓഫീസര്‍മാരോട് പിരിവെടുത്തു നല്‍കാന്‍ ഉത്തരവിട്ടത്.

ഒരു ലക്ഷം ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്ന ഈ മാസം 30 ന് സ്വന്തം ചെലവില്‍ വാഹനം ഏര്‍പ്പാടുചെയ്ത് പരമാവധി ആളുകളെ തിരുവനന്തപുരത്ത് എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ഫഌക്‌സ് പിരിവിനു പുറമെ വില്ലേജ് ഓഫീസര്‍മാര്‍ ഇതിനുള്ള പിരിവ് വേറെയും തുടങ്ങിക്കഴിഞ്ഞു.

അതേസമയം, ജീവനക്കാരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ ജോയിന്റ് കൗണ്‍സിലും കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷനും പ്രതിഷേധിച്ചു.ജീവനക്കാരെ അഴിമതി നടത്താനും കൈക്കൂലി വാങ്ങാനും പ്രേരിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും കെ ആര്‍ ഡി എസ് എ ജനറല്‍ സെക്രട്ടറി ജി മോട്ടിലാല്‍ ആവശ്യപ്പെട്ടു.

janayugom

No comments:

Post a Comment