Monday, September 9, 2013

തുടര്‍ചികിത്സാ പദ്ധതി കടലാസില്‍; നിലവിളി നിലയ്ക്കാതെ അട്ടപ്പാടി

കൈകാലുകള്‍ ശോഷിച്ച്, എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയില്ലാതെ തുറിച്ച കണ്ണുകളില്‍ ഭയമൊളിപ്പിച്ച് ആശുപത്രിക്കിടക്കയില്‍ ചുരുണ്ടുകൂടിയ അഞ്ചു വയസ്സുകാരി. ഇവള്‍ അബ്ബണ്ണൂര്‍ ഊരിലെ കാളിയുടെയും മാരിയുടെയും മകള്‍ ശ്രീദേവി. അട്ടപ്പാടിയിലെ തീരാദുരിതങ്ങളുടെ നേര്‍സാക്ഷ്യം. പോഷകാഹാരക്കുറവ് മൂലമുള്ള രോഗം മൂര്‍ഛിച്ച കുഞ്ഞിനെ ആഗസ്ത് 15നാണ് അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചത്.

ശ്രീദേവിയെപ്പോലെ നൂറുകണക്കിന് കുട്ടികള്‍ അട്ടപ്പാടിയില്‍ ഇപ്പോഴും പോഷകാഹാരക്കുറവിനാല്‍ ദുരിതമനുഭവിക്കുകയാണ്.്തുടര്‍ചികിത്സാ സൗകര്യങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള 300 കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം അതീവ ഗുരുതരാവസ്ഥയിലാണെന്ന്മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്് നാല് മാസം മുമ്പാണ്. ഇവര്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും നല്‍കാന്‍ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ പതിവുപോലെ അവഗണിക്കപ്പെട്ടു.

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നാല് കേന്ദ്രങ്ങളില്‍ ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഇതിനായി നാല് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കി. എന്നാല്‍, അഗളി സിഎച്ച്സിയില്‍ മാത്രമാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ ഒരേ സമയം 12 കുട്ടികളെ മാത്രമാണ് കിടത്തി ചികിത്സിക്കാനാവുക. രണ്ടുവര്‍ഷത്തിനിടെ പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ 78 പേരുടെ ഗര്‍ഭം അലസി. ഈ വര്‍ഷം ഇതുവരെ 40ഉം. കേന്ദ്ര ഗ്രാമവികസന അഡീഷണല്‍ സെക്രട്ടറി എസ് എം വിജയാനന്ദ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത അട്ടപ്പാടി പദ്ധതി അവലോകനയോഗത്തിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.

അട്ടപ്പാടിയിലെ വിവാഹിതരായ മുഴുവന്‍ സ്ത്രീകളുടെയും ശരീരഭാരം 40 കിലോയില്‍ താഴെയാണ്. ഗര്‍ഭം അലസലിനും വീണ്ടും ഗര്‍ഭിണിയാവുന്നതിനുമിടയില്‍ കുറഞ്ഞത് ആറു മാസത്തെയെങ്കിലും ഇടവേള വേണം. എന്നാല്‍, ആദിവാസികള്‍ക്കിടയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ആരോഗ്യക്കുറവിനൊപ്പം ഈ സാഹചര്യം കൂടിയാവുമ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു.

പി എസ് പത്മദാസ് deshabhimani

No comments:

Post a Comment