Wednesday, October 30, 2013

പ്ലീനം പാര്‍ടിയുടെ കരുത്ത് കൂട്ടും

സിപിഐ എമ്മിന്റെ കരുത്തും തിളക്കവും വര്‍ധിപ്പിക്കാനാണ് പാലക്കാട്ട് പ്ലീനം ചേരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍ 27, 28, 29 തീയതികളില്‍ ചേരുന്ന സംസ്ഥാന പ്ലീനം സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത സംഘടനാകാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി പാര്‍ടിക്കകത്ത് അത്തരം പരിശോധന നടത്തി. അത് പൂര്‍ണതയിലെത്തിക്കാനാണ് സവിശേഷസമ്മേളനം ചേരാന്‍ തീരുമാനിച്ചത്.

പ്രത്യയശാസ്ത്രപ്രശ്നം, രാഷ്ട്രീയപ്രശ്നം, പ്രത്യേക പ്രശ്നം എന്നിവ ഉയര്‍ന്നാല്‍ അത് ചര്‍ച്ച ചെയ്യാനാണ് സാധാരണയായി വിശേഷാല്‍സമ്മേളനം ചേരാറുള്ളത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പിരിഞ്ഞശേഷം, ഏഴാം പാര്‍ടി കോണ്‍ഗ്രസ് പരിപാടി അംഗീകരിക്കുന്നതിനായി അന്ന് ലോകരംഗത്ത് ഉയര്‍ന്നുനിന്ന പ്രത്യേക പ്രശ്നങ്ങള്‍ പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ സമയം ലഭിക്കാതിരുന്നതിനാലാണ് ബര്‍ധന്‍ പ്ലീനം ചേര്‍ന്നത്. ബഹുജന വിപ്ലവപാര്‍ടിയുടെ സംഘടനാരൂപം എങ്ങനെയായിരിക്കണമെന്നതായിരുന്നു സാല്‍ക്കിയ പ്ലീനം ചര്‍ച്ച ചെയ്തത്. ഈ രണ്ടു പ്ലീനമാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രധാനപ്പെട്ടവ.

സിപിഐ എം രൂപീകൃതമായ ശേഷം 1968 ജനുവരി രണ്ടുമുതല്‍ ഏഴുവരെ എറണാകുളത്താണ് സംസ്ഥാനത്തെ ആദ്യപ്ലീനം ചേര്‍ന്നത്. പ്രത്യയശാസ്ത്രരേഖയുടെ കരട്ചര്‍ച്ച, പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച എന്നിവയ്ക്കും കമ്മിറ്റിയെ തെരഞ്ഞെടുക്കാനും കേന്ദ്രകമ്മിറ്റ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍നിന്നുള്ള പി ബി അംഗങ്ങളായ ഇ എംഎസ്, എ കെ ജി എന്നിവര്‍ക്കു പുറമേ ജനറല്‍സെക്രട്ടറി പി സുന്ദരയ്യ, ബസവ പുന്നയ്യ, പി രാമമൂര്‍ത്തി എന്നിവരും പ്ലീനത്തില്‍ പങ്കെടുത്തു. പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കാണ് പ്ലീനം മുന്‍തൂക്കം നല്‍കിയത്. തലശേരിയില്‍ 1970 ഡിസംബര്‍ മൂന്നു മുതല്‍ അഞ്ച്വരെയായിരുന്നു മറ്റൊരു പ്ലീനം. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിലയായിരുന്നു സമ്മേളനം ചര്‍ച്ച ചെയ്തത്.

ഒപ്പം 1967ല്‍ അധികാരത്തില്‍വന്ന സപ്തകക്ഷി മുന്നണിസര്‍ക്കാരിന്റെ 1969ലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്തു. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളോടുള്ള സമീപനം, പാര്‍ടി അടിത്തറ വികസിപ്പിക്കല്‍, പാര്‍ടിയോടൊപ്പം പുതിയ രാഷ്ട്രീയ കക്ഷികളെ ഏകോപിപ്പിക്കാന്‍ എന്തു ചെയ്യണം, പാര്‍ടി ശത്രുക്കള്‍ അഴിച്ചുവിടുന്ന ആശയരംഗത്തെ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള പോരാട്ടം എന്നിവയും ചര്‍ച്ച ചെയ്തു. പാര്‍ടി പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സാഹചര്യമായതിനാല്‍ അതിനെ എങ്ങനെ ചെറുക്കണം, റിവിഷനിസത്തിന് എതിരായ സമരം, കോണ്‍ഗ്രസിലുണ്ടായിരുന്ന പിളര്‍പ്പിനെ എങ്ങനെ സമീപിക്കണംഎന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. ആ ഘട്ടത്തില്‍ സാമ്പത്തികരംഗത്ത് ഉയര്‍ന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയരംഗത്തും ഉയരുമെന്നു കണ്ട് ബഹുജനപ്രസ്ഥാനത്തെ വളര്‍ത്താന്‍ പാര്‍ടിക്ക് കഴിയണമെന്നും പ്ലീനം വിലയിരുത്തി. ഒടുവില്‍ 1981 ഏപ്രില്‍ നാല്മുതല്‍ ഒമ്പത്വരെ തിരുവനന്തപുരത്ത് ചേര്‍ന്ന പ്ലീനത്തില്‍ സംഘടനാരംഗത്തെ അടിയന്തരകടമകള്‍ക്ക് ഏകീകൃതരൂപം നല്‍കിയതെന്നും പിണറായി പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനം: സംഘാടകസമിതി രൂപീകരിച്ചു

പാലക്കാട്: സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രസംഭവമാക്കാന്‍ പാലക്കാട്ട് ഒരുക്കം തുടങ്ങി. നവംബര്‍ 27,28,29 തീയതികളില്‍ പാലക്കാട് ടൗണ്‍ ഹാളിലാണ് പ്ലീനം നടക്കുക. 400 പേര്‍ പങ്കെടുക്കും. 29ന് സമാപനറാലിയില്‍ രണ്ടുലക്ഷംപേര്‍ അണിനിരക്കും. പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനമായ പ്ലീനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പ്ലീനം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ വിശദീകരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ സ്വാഗതവും ഏരിയ സെക്രട്ടറി എം നാരായണന്‍ നന്ദിയും പറഞ്ഞു. രണ്ടായിരംപേരെ അംഗങ്ങളാക്കിയുള്ള വിപുലമായ സ്വാഗതസംഘത്തിനാണ് രൂപം നല്‍കിയത്. ഭാരവാഹികള്‍: എ കെ ബാലന്‍ എംഎല്‍എ(ചെയര്‍മാന്‍), ടി ശിവദാസമേനോന്‍, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി (വൈസ് ചെയര്‍മാന്മാര്‍), സി കെ രാജേന്ദ്രന്‍(ജനറല്‍കണ്‍വീനര്‍), പി ഉണ്ണി, സി ടി കൃഷ്ണന്‍, പി കെ ബിജു എംപി (കണ്‍വീനര്‍മാര്‍).

deshabhimani

No comments:

Post a Comment