Thursday, October 31, 2013

കോളേജുകള്‍ക്ക് പണം "റൂസ" വഴി

യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്‍ വഴി കോളേജുകള്‍ക്കുള്ള ധനസഹായം നിര്‍ത്തി. ഇനി കോളേജുകള്‍ക്കുള്ള മുഴുവന്‍ ധനസഹായവും ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉദ്ധഞ്ജര്‍ ശിക്ഷക് അഭിയാന്‍ (റൂസ) വഴി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. റൂസ വഴിയുള്ള ഫണ്ട് വിതരണത്തിന്റെ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിന് ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി കെ വേലായുധന്‍ പങ്കെടുത്തു.

മുന്‍ വര്‍ഷം യുജിസി വഴി രാജ്യത്തെ കോളേജുകള്‍ക്ക് ഗ്രാന്റായി നല്‍കാന്‍ വകയിരുത്തിയ 15000 കോടി രൂപയില്‍ 7000 കോടി രൂപയോളം ചെലവാക്കാനാകാതെപോയതും പുതിയ തീരുമാനം വേഗത്തില്‍ നടപ്പാക്കാന്‍ കാരണമായി. റൂസ വഴിയുള്ള ഫണ്ട് വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 10 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ തുക കേരളത്തിന് ലഭിച്ചു. സര്‍ക്കാര്‍ തീരുമാനമുണ്ടാകാത്തതിനാല്‍ തുക ചെലവഴിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേനയാണ് റൂസ ഫണ്ട് അനുവദിക്കുക. എല്ലാ സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ രൂപീകരിക്കണം. കേരളത്തില്‍ കൗണ്‍സില്‍ ഉണ്ടെങ്കിലും ഫണ്ട് വിതരണച്ചുമതലയില്‍ ഉണ്ടാകുന്ന നിയമപരമായ തടസ്സങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലല്ല സര്‍വകലാശാലകള്‍ എന്നതിനാല്‍ കൗണ്‍സിലിന്റെ നിലവിലെ ഘടന മതിയാകുമോ എന്നതും പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മാത്രം തുക കൈകാര്യംചെയ്യുന്നതില്‍ തടസ്സങ്ങള്‍ ഏറെയാണ്. റൂസ വഴി ലഭിക്കുന്ന പണം സംസ്ഥാനത്തെ കോളേജുകള്‍ക്ക് നല്‍കണമെങ്കിലും കടമ്പകളുണ്ട്. നാക് അക്രഡിറ്റേഷനോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അക്രഡിറ്റേഷനോ കോളേജുകള്‍ക്ക് നിര്‍ബന്ധമാണ്. നാക് അക്രഡിറ്റേഷന്‍ മാതൃകയില്‍ സംസ്ഥാനം അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തണം. നാക് മാതൃകയില്‍ കേരളത്തില്‍ കെ- സാക് അക്രഡിറ്റേഷന്‍ എല്ലാ കോളേജുകള്‍ക്കും നല്‍കാനുള്ള പദ്ധതിക്ക് കോളേജ് വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ കെ- സാക് അക്രഡിറ്റേഷന്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. കൂടാതെ മുഴുവന്‍ കോളേജുകള്‍ക്കും അക്കാദമിക് കൗണ്‍സില്‍ നിര്‍ബന്ധമാണ്്. നാക്, സാക് അക്രഡിറ്റേഷനും അക്കാദമിക് കൗണ്‍സിലുകളും അധ്യാപകരുടെ തുടര്‍പഠനവും ഉറപ്പാക്കിക്കൊണ്ടുള്ള ഒരു ഡസനിലേറെ നിര്‍ബന്ധനിര്‍ദേശങ്ങള്‍ റൂസ നിര്‍ദേശിച്ചിട്ടുണ്ട്. സാക് അക്രഡിറ്റേഷന്‍ നേടാത്ത കോളേജുകള്‍ക്ക് റൂസ ഫണ്ട് കിട്ടില്ലെന്നുമാത്രമല്ല ആറുവര്‍ഷത്തിനകം നേടിയില്ലെങ്കില്‍ അംഗീകാരംതന്നെ നഷ്ടപ്പെടും. 2013 മുതലുള്ള ഒരു ഫണ്ടും യുജിസി വഴി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. യുജിസി ഫണ്ട് വിതണത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മാവികസനത്തിന് തടസ്സമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 43 എയ്ഡഡ് കോളേജുകളും 43 സര്‍ക്കാര്‍ കോളേജുകളുമാണ് നിലവില്‍ ഉള്ളത്. 11 കോളേജുകള്‍കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിയില്‍ ഇത്തവണ റൂസവഴി രാജ്യത്തെ കോളേജുകള്‍ക്ക് 22000 കോടി രൂപയാണ് നല്‍കുന്നത്.

deshabhimani

No comments:

Post a Comment