Thursday, October 31, 2013

പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രി: കോടിയേരി

കണ്ണൂരില്‍ പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസിനെ നിഷ്ക്രിയമാക്കി പ്രതിപക്ഷത്തിനുമേല്‍ ആരോപണം കെട്ടിവയ്ക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. മുഖ്യമന്ത്രിക്കു നേരെ ആക്രമണം നടന്നശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഒരു മണിക്കൂറോളം പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എപ്പോഴും കൂടെയുണ്ടാകേണ്ട ഗണ്‍മാന്‍ അക്രമമുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഗണ്‍മാന്റെ സ്ഥാനത്ത് കെപിസിസി സെക്രട്ടറിയെയാണ് ഇരുത്തിയത്.

1000 പേര്‍ പങ്കെടുത്ത പൊലീസിന്റെ പരിപാടിക്ക് 1500 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇത്രയും പൊലീസുകാരുണ്ടായിട്ടും അക്രമം തടയാന്‍ സാധിച്ചില്ല. പൊലീസുകാര്‍ നിന്ന ഭാഗത്തുനിന്നാണ് കല്ലേറുണ്ടായതെന്ന് പറഞ്ഞിട്ടും തടയാന്‍ സാധിക്കാത്തത് അത്ഭുതമാണ്. ഇടതുപക്ഷപ്രവര്‍ത്തകര്‍ നിന്ന ഭാഗത്തുനിന്നല്ല കല്ലേറുണ്ടായത്. ആരാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനു പകരം സംഭവത്തിന്റെ പേരില്‍ കണ്ണൂരില്‍ സിപിഐ എമ്മിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെങ്കില്‍ വിലപ്പോകില്ല. പൊലീസ് ഇന്റലിജന്‍സിന് വീഴ്ചയുണ്ടായെങ്കില്‍ അത് എങ്ങനെയെന്ന് പരിശോധിക്കണം. കണ്ണൂരിലെ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൊലീസിനകത്ത് തന്നെയുള്ള സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല്് സംരക്ഷിക്കാന്‍ കഴിയാത്ത പൊലീസ് എങ്ങനെയാണ് നാട് സംരക്ഷിക്കുന്നതെന്നും കോടിയേരി ചോദിച്ചു. കണ്ണൂരില്‍ സാധാരണ പരിപാടിയിലല്ല, മറിച്ച് പൊലീസിന്റെ തന്നെ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സംഭവത്തില്‍ എങ്ങനെ വീഴ്ചയുണ്ടായി എന്നത് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എല്‍ഡിഎഫിനെതിരായ കുപ്രചാരണം പൊളിഞ്ഞു: കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ണൂര്‍സംഭവത്തിന്റെ പേരില്‍ എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ നടത്തുന്ന കുപ്രചാരണം പൊളിഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ചമച്ച തിരക്കഥ അനുസരിച്ച് ആസൂത്രണംചെയ്തതാണ് സംഭവമെന്ന് വ്യക്തമായി. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് കല്ലെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവിധി ക്രിമിനല്‍കേസിലെ പ്രതിയായ ഇയാള്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്തയാളാണ്. ഇങ്ങനെയുള്ളയാള്‍ അവിടെ എങ്ങനെ വന്നെന്ന് പരിശോധിക്കാനോ അയാളെ ചോദ്യംചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. പകരം ഇരുനൂറോളം എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എല്‍ഡിഎഫ് സമരത്തിനിടെ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി അക്രമം നടത്തുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നത് ബോധപൂര്‍വമാണ്. വഴി ക്ലിയര്‍ചെയ്തശേഷമേ വിവിഐപിയായ മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ പാടുള്ളൂ. സമരം നടത്തുന്ന പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് നീക്കാന്‍ പൊലീസ് തയ്യാറായില്ല. ജനക്കൂട്ടത്തിനിടയിലൂടെ സാവധാനത്തിലാണ് മുഖ്യമന്ത്രിയുടെ കാര്‍ പോയത്. ഇത്തരം അവസരത്തില്‍ സുരക്ഷയൊരുക്കി കാറിനെ വലയംചെയ്ത് റിങ് റൗണ്ട് പൊലീസ് ഉണ്ടാകണം. ഇത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത് ആരാണ്. കാറില്‍ ഗണ്‍മാന്റെ സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സിദ്ദിക്കിനെ ഗണ്‍മാന്റെ സീറ്റില്‍ ഇരുത്തിയത് എന്തിന്. സുരക്ഷാപാളിച്ച സൃഷ്ടിച്ചത് കോണ്‍ഗ്രസുകാര്‍ക്ക് കുഴപ്പം ഉണ്ടാക്കാനാണ്.

കല്ലെറിയുന്നതും മന്ത്രിമാരെ ആക്രമിക്കുന്നതും എല്‍ഡിഎഫ് ശൈലിയല്ല. കോണ്‍ഗ്രസിന്റേതാണ്. ചീഫ്വിപ്പ് പി സി ജോര്‍ജിനെ കല്ലും ചീമുട്ടയും എറിഞ്ഞ കോണ്‍ഗ്രസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍സംഭവത്തില്‍ കോണ്‍ഗ്രസുകാരുടെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. പൊലീസുകാരുടെ വലിയ വ്യൂഹമുള്ള പൊലീസ് ക്ലബ്ബിനു സമീപമാണ് സംഭവം നടന്നത്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് ഇത് തടഞ്ഞില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍നിന്നിരുന്ന ഭാഗത്തുനിന്നല്ല കല്ലേറ് ഉണ്ടായതെന്നും തെളിഞ്ഞു. സോളാര്‍തട്ടിപ്പു കേസില്‍ മുഖം നഷ്ടപ്പെട്ട് ജനങ്ങളാല്‍ വെറുക്കപ്പെട്ട ഉമ്മന്‍ചാണ്ടി സഹതാപതരംഗം ഉണ്ടാക്കി രക്ഷപ്പെടാമോ എന്ന് നോക്കുകയാണ്. ഇത്തരം ചെപ്പടിവിദ്യകളൊന്നും വിലപ്പോകില്ല. കൂടുതല്‍ കളങ്കിതനായിരിക്കുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് പുറത്തുപോയേ മതിയാവൂ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഉപരോധം തുടരുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഥ മെനയാതെ യഥാര്‍ഥ പ്രതികളെ അറസ്റ്റ്ചെയ്യണം: പിണറായി

കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കഥ മെനയാതെ പൊലീസ് യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കല്ലെറിഞ്ഞതെന്ന് തെളിഞ്ഞിരിക്കയാണ്. ഇയാള്‍ നേരത്തെ ലീഗ് ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളുമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കേണ്ട കാര്യം എല്‍ഡിഎഫിന് ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment