Monday, October 28, 2013

സൗദിയില്‍ വാഹനമോടിച്ച സ്ത്രീകള്‍ക്ക് പിഴ

സൗദിഅറേബ്യയില്‍ പരമ്പരാഗതമായ വിലക്ക് ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങിയ 16 സ്ത്രീകള്‍ക്ക് പിഴ ചുമത്തിയെന്ന് പൊലീസ് അവകാശപ്പെട്ടു. രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്കിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച വാഹനവുമായി നിരത്തിലിറങ്ങാന്‍ സൗദി സ്ത്രീകളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെമ്പാടും നിരവധി സ്ത്രീകള്‍ പരസ്യമായി വാഹനം ഓടിച്ചു. നിരവധി പേര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികവെബ്സൈറ്റുകളില്‍ അപ് ചെയ്തു.

റിയാദില്‍ മാത്രം ആറ് സ്ത്രീകള്‍ക്ക് 300 റിയാല്‍ വീതം ( അയ്യായിരം രൂപയോളം) പിഴയിട്ടെന്ന് പൊലീസ് പറഞ്ഞു. സൗദി നിയമം പാലിക്കും എന്ന പ്രതിഞ്ജയില്‍ ഇവരെകൊണ്ട് ഒപ്പിടീച്ചു. സാമൂഹിക വെബ്സൈറ്റുകളില്‍ പ്രക്ഷോഭത്തെ തുണച്ച സ്ത്രീകളെ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിയമപ്രകാരം സൗദിയില്‍ വിലക്കിയിട്ടില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സ് അനുവദിക്കാറില്ല. സൗദി രാജഭരണത്തില്‍ സ്വാധീനമുള്ള പുരോഹിതവൃന്ദമാണ് വിലക്കിനുപിന്നില്‍. മറ്റ് രാജ്യങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനും വിലക്കുണ്ട്.

deshabhimani

No comments:

Post a Comment