Saturday, November 30, 2013

പ്ലീനത്തിന്റെ സന്ദേശം

കേരളത്തിലെ സിപിഐ എമ്മില്‍ വിഭാഗീയതയുടെ തരിമ്പുപോലും അവശേഷിക്കില്ല എന്നുറപ്പിക്കുന്ന; ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും പുതിയ തലങ്ങളിലേക്ക് പാര്‍ടിയെ ഉയര്‍ത്തുന്ന ചരിത്രപ്രധാനമായ സമ്മേളനമാണ് മഹാജനസഞ്ചയത്തിന്റെ ഒത്തുചേരലോടെ വെള്ളിയാഴ്ച പാലക്കാട്ട് സമാപിച്ചത്. സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ തുടച്ചുനീക്കി അടിമുടി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് പാര്‍ടി. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ- സാമ്രാജ്യാനുകൂലനയങ്ങള്‍ക്കും സംഘപരിവാറടക്കമുള്ള വര്‍ഗീയ തീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്ന വിപത്തിനും എതിരായ വിശാലഐക്യത്തിന്റെ അനിവാര്യതയാണ് പ്ലീനം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സന്ദേശം.

സിപിഐ എം പ്ലീനം നടത്തുന്നത് ആദ്യമായല്ല. രണ്ടു പാര്‍ടി കോണ്‍ഗ്രസുകള്‍ക്കിടയ്ക്ക് ആവശ്യംവരുമ്പോള്‍ അഖിലേന്ത്യാ പ്ലീനവും രണ്ടു സംസ്ഥാന സമ്മേളനങ്ങള്‍ക്കിടയ്ക്ക് സംസ്ഥാന പ്ലീനവും നടത്തിയ ചരിത്രം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. സിപിഐ എം ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. നാം ജീവിക്കുന്നത് ബൂര്‍ഷ്വാ സമൂഹത്തിലാണ്. ചൂഷണത്തിലധിഷ്ഠിതമായ വ്യവസ്ഥയാണത്്. ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയെന്നതാണ് പാര്‍ടിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മറ്റു ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ പാര്‍ടിയാണ് സിപിഐ എം. ഈ വസ്തുത ജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അത്തരം ഒരുബോധം ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടരുതെന്നാണ് നിലവിലുള്ള സമൂഹം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ താല്‍പ്പര്യം. അതുകൊണ്ടാണ് എല്ലാ പാര്‍ടികളും ഒരുപോലെയാണെന്ന പല്ലവി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നത്. എല്ലാ പാര്‍ടികളും ഒരുപോലെ അഴിമതിക്കാരാണെന്നും സ്വാര്‍ഥമതികളാണെന്നും അധികാരമോഹികളാണെന്നും ഇക്കൂട്ടര്‍ പ്രചാരണം നടത്തിക്കൊണ്ടേയിരിക്കുന്നു.

പാര്‍ടി പ്രവര്‍ത്തകരും ബൂര്‍ഷ്വാ സമൂഹവും തമ്മില്‍ വേര്‍തിരിക്കുന്നതിന് കന്മതിലുകളൊന്നും നിലവിലില്ല. സമൂഹത്തിലെ നന്മകളെന്നപോലെ തിന്മകളും പാര്‍ടിക്കകത്തേക്ക് കടന്നുവരുമെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് അവശ്യം ആവശ്യമാണ്. ആശയപരമായ ദൃഢതയും വ്യക്തമായ ലക്ഷ്യബോധവും ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി മറ്റുപാര്‍ടികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തിരിച്ചറിവുണ്ടാക്കാനുള്ള മാര്‍ഗം. പാലക്കാട്ട് നടന്ന പ്ലീനം ചര്‍ച്ചചെയ്ത വിഷയം എന്തൊക്കെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അമാനുഷരൊന്നുമല്ല. ഇ എം എസ് പലതവണ വ്യക്തമാക്കിയ കാര്യം ഓര്‍ക്കേണ്ടതാണ്. തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞും മരിച്ചവരും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ. എന്നാല്‍, തെറ്റ് ആവര്‍ത്തിക്കരുത്. തിരുത്തണം; ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ തിരുത്തുന്ന പ്രശ്നവുമില്ല. മാര്‍ക്സിസം ലെനിനിസം വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെയാണ് തെറ്റ് തിരുത്തുന്നത്. പാലക്കാട് പ്ലീനം ഒരു സുപ്രഭാതത്തില്‍ ആസൂത്രണംചെയ്തതല്ല. ഒരുവര്‍ഷമായി പാര്‍ടിയെ ബാധിച്ച തെറ്റായരീതികളും സംഘടനാപരമായ ദൗര്‍ബല്യവും തിരിച്ചറിയാനും തിരുത്താനുമുള്ള ശ്രമം നടത്തിവരികയാണ്. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുമുതല്‍ സംസ്ഥാന കമ്മിറ്റിവരെ ബാധിച്ച ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും വിവിധഘടകങ്ങളുടെ യോഗങ്ങള്‍ നല്ല തയ്യാറെടുപ്പോടെ മേല്‍ക്കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്നതാണ്. സൂക്ഷ്മമായ പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്് റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് മൂന്നുമണിക്കൂറിലധികം സമയമെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ 14 ജില്ലകളില്‍നിന്നായി വന്ന ഏരിയ സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍നിന്ന് ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ചുമതലപ്പെടുത്തപ്പെട്ടവര്‍ ഏഴു മണിക്കൂര്‍ സമയമെടുത്ത് ജില്ലാഗ്രൂപ്പുകളുടെ ഗ്രൂപ്പുയോഗങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സെക്രട്ടറി മറുപടി പറഞ്ഞു. അതോടെ പ്ലീനം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നുവന്ന രണ്ടുലക്ഷം പാര്‍ടി അംഗങ്ങളും അനുയായികളും അനുഭാവികളും സ്റ്റേഡിയം ഗ്രൗണ്ടില്‍ എ കെ ജി നഗറില്‍ എത്തിച്ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ പടുകൂറ്റന്‍ റാലിയില്‍ സംസാരിച്ചു. പാലക്കാട് പ്ലീനം പാര്‍ടി ചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായമായിരിക്കും.

പാര്‍ടിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന; നുണപ്രചാരം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ടി ശത്രുക്കളെ അമ്പരിപ്പിക്കുന്നതായി പ്ലീനവും റാലിയും. തികച്ചും ആരോഗ്യകരമായ ചര്‍ച്ചയാണ് പ്ലീനത്തില്‍ നടന്നത്. പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വിപുലപ്പെടുത്താനും പാര്‍ടി സംഘടന കെട്ടുറപ്പുള്ളതും തികഞ്ഞ അച്ചടക്കമുള്ളതും സമരശേഷിയുള്ളതുമായ ഒന്നാക്കി മാറ്റാന്‍ പ്ലീനം സഹായിച്ചു എന്നതില്‍ സംശയമില്ല. അതിമഹത്തായ സന്ദേശമാണ് പാലക്കാട് പ്ലീനം പാര്‍ടി പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും നല്‍കിയത്. പാര്‍ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനകോടികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ് ആ സന്ദേശം. ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും പാര്‍ടിയുടെ മഹത്വം മറച്ചുവയ്ക്കാനുള്ള നുണപ്രചാരണങ്ങളാണ് കെട്ടഴിച്ചുവിട്ടത്. അത് സ്വാഭാവികമാണ്. അതവരുടെ അജന്‍ഡയാണ്. അതില്‍ ഞങ്ങള്‍ക്ക് തെല്ലും പരിഭ്രാന്തിയോ പരിഭവമോ ഇല്ല. അവരുടെ നിഷേധാത്മകമായ പ്രചാരവേല ഞങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍ക്കാലത്തേക്കെങ്കിലും ലാവ്ലിന്‍ വിഷയം മാറ്റിവച്ച് ഇരുമ്പയിര് ഖനന വിഷയം ഏറ്റെടുക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെന്ന് വ്യക്തമായിക്കഴിഞ്ഞു. എളമരം കരീം എല്‍ഡിഎഫ് ഭരണകാലത്ത് വ്യവസായമന്ത്രിയെന്ന നിലയില്‍ ശോഭിച്ച, കേരളത്തിലെ പൊതുമേഖലയെ സംരക്ഷിച്ച മന്ത്രിയാണ്. പാര്‍ടിയുടെയും കരീമിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇരുമ്പയിര് ഖനന വിഷയം ഫലപ്രദമായ ഉപകരണമാണെന്നാണ് അവര്‍ ധരിച്ചുവശായിരിക്കുന്നത്. ലാവ്ലിന്‍പോലെ ഇരുമ്പയിരും കാറ്റുപോയ ബലൂണായിരിക്കുമെന്ന് തല്‍പ്പരകക്ഷികളെ ഞങ്ങളോര്‍മിപ്പിക്കുന്നു. ഇരുമ്പയിര് ഖനനം ചെയ്യാനോ, സര്‍വേ നടത്താനോ സംസ്ഥാന സര്‍ക്കാരിനോ, സംസ്ഥാന വ്യവസായമന്ത്രിക്കോ അധികാരമില്ല. കേന്ദ്രസര്‍ക്കാരാണ് അനുവാദം നല്‍കേണ്ടത്.

2009 ഒക്ടോബര്‍ ഒമ്പതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ 5/46/2009 ഉത്തരവാണ് ഇരുമ്പയിര് ഖനനത്തിനായി ചക്കിട്ടപ്പാറയിലെ ഭൂമി 30 വര്‍ഷത്തേക്ക് എംഎസ്ഡിഎല്‍ എന്ന കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കമ്പനിക്ക് സര്‍വേ നടത്താനുള്ള കാലാവധി രണ്ടുവര്‍ഷത്തേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഉത്തരവും മറച്ചുവച്ചാണ് എളമരം കരീമിനെതിരെയുള്ള കുതിരകയറ്റം. അതുകൊണ്ടാന്നും പാര്‍ടിയുടെയോ പ്ലീനത്തിന്റെയോ സൂര്യശോഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തല്‍പ്പരകക്ഷികളെ ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. പ്ലീനം മഹത്തായ വിജയമാക്കി മാറ്റിയ എല്ലാവരെയും അനുമോദിക്കാന്‍ ഈ അവസരം ഞങ്ങളുപയോഗിക്കുന്നു.

(deshabhimani editorial)

പ്ലീനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കൃതജ്ഞതയും അഭിവാദ്യങ്ങളും

സംസ്ഥാന പാര്‍ടി പ്ലീനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കൃതജ്ഞതയും അഭിവാദ്യങ്ങളും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജില്ലാ സെക്രട്ടറിയും സംഘാടകസമിതി കണ്‍വീനറുമായ സി കെ രാജേന്ദ്രനുമാണ് പ്ലീനം വിജയിപ്പിക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചവര്‍ക്കും സഹായം നല്‍കിയ പൊതുജനങ്ങള്‍ക്കും പാര്‍ടിയുടെ കൃതജ്ഞത അറിയിച്ചത്.
പ്ലീനം വിജയിപ്പിക്കാന്‍ ഫണ്ട് നല്‍കിയും പാര്‍ടിയുടെ തീരുമാനങ്ങള്‍ അതേപോലെ നടപ്പാക്കിയുമാണ് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പൊതുജനങ്ങളും സമ്മേളനത്തെ ഗംഭീരമാക്കിയത്. പതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ മുക്കിലും മൂലയിലും പതാക ഉയര്‍ത്തി. അതിനുപുറമേ സ്വന്തം വീടുകളിലും പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ സ്ത്രീþപുരുഷഭേദമന്യേ ലക്ഷങ്ങള്‍ ഒഴുകിയെത്തി. സമ്മേളനത്തെ പൂര്‍ണമായ അര്‍ഥത്തില്‍ വിജയിപ്പിക്കാനായത് ജനങ്ങളുടെ സ്നേഹവും പിന്തുണയുംകൊണ്ടാണെന്ന് അവര്‍ ആവര്‍ത്തിച്ചുപറഞ്ഞു. പാര്‍ടിപ്രവര്‍ത്തകര്‍ അവരുടെ വരുമാനത്തില്‍നിന്ന് നിശ്ചിതതുക സമ്മേളനച്ചെലവിലേക്കായി സംഭാവന ചെയ്തു. ജില്ലയിലെ എല്ലാ വീടുകളിലും പ്ലീനത്തിന്റെ സന്ദേശവുമായി പാര്‍ടിപ്രവര്‍ത്തകര്‍ കയറിയിറങ്ങുകയും 25രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് സംഭാവന സ്വീകരിക്കുകയും ചെയ്തു.

ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മുന്നോട്ടുപോകാനുള്ള പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. സാധാരണക്കാരുടെ ആശയും ആവേശവുമായ ഈ പാര്‍ടിയില്‍നിന്നുമാത്രമേ തങ്ങള്‍ക്കു സംരക്ഷണം ലഭിക്കുകയുള്ളുവെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അവരുടെ വിശ്വാസത്തില്‍ കളങ്കമേല്‍പ്പിക്കാതെ ത്യാഗമനോഭാവത്തോടെ അവരോടൊപ്പം എന്നും ആത്മാര്‍ഥതയോടെ ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പ്ലീനം വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും എല്ലാവര്‍ക്കും അദ്ദേഹം പാര്‍ടിയുടെ അഭിവാദ്യം അറിയിച്ചു.

deshabhimani

No comments:

Post a Comment