Friday, November 29, 2013

യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡിട്ടു: കാരാട്ട്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഴിമതിയില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒന്നിന് പുറകെ ഒന്നായി അഴിമതിക്കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതത്തിലായി. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ ആഗോള ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നിരന്തര പോരാട്ടത്തിലാണ്. കേന്ദ്രത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുത്ത് നടക്കുകയാണ്. രാജസ്ഥനിലെ മൂന്ന് മന്ത്രിമാര്‍ ഇന്ന് ജയിലിലാണ്. ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. രണ്ട് പേര്‍ക്കെതിരെ ബലാല്‍സംഗവും കൊലക്കുറ്റവും ഒരാള്‍ക്കെതിരെ ബലാല്‍സംഗവുമാണ് നിലനില്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ അവസ്ഥ ഇതാണെങ്കില്‍ കോണ്‍ഗ്രസിന് പകരം അധികാരത്തിലേറുമെന്ന് പറയുന്ന ബിജെപിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡിയെ കോര്‍പ്പറേറ്റുകളും വന്‍കിട വ്യവസായ ഗ്രൂപ്പുകളും പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിനേക്കാള്‍ നന്നായി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോഡിയ്ക്ക് കഴിയും എന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യം ആരാണ് കൂടുതല്‍ സംരക്ഷിക്കുകയെന്നും ആരാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ നന്നയി അടിമപ്പണി ചെയ്യുകയെന്നതും സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മല്‍സരമാണ്.

ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയാണ് ബിജെപി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. മതേതരത്വവും ദേശീയതയും തകര്‍ത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മുസാഫിര്‍ നഗറിലുണ്ടായ കലാപത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ മൂന്ന് ബിജെപി എംഎല്‍എമാരെ അറസ്റ്റ് ചെയ്തത് ഇതിനോട് കൂട്ടിവായിക്കണം. കലാപത്തിന് ശേഷം ആന്ധ്രയിലും യുപിയിലും നടന്ന ബിജെപിയുടെ റാലിയില്‍ കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ എംഎല്‍എമാരെ മോഡി ആദരിച്ചത് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.

രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് മതനിരപേക്ഷ ശക്തികളെ കൂട്ടുപിടിച്ച് ശക്തമായ ഒരു ബദലിനായി സിപിഐ എമ്മും ഇതടുപക്ഷവും ശ്രമിക്കുന്നത്. വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന് മാത്രമേ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ഒരു കാരണവശാലും അധികാരത്തിലെത്തരുതെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ട്. ശക്തമായ ഒരു ബദല്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.

കേരളത്തില്‍ സിപിഐഎമ്മും ഇടതുപക്ഷവും വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലാണ്. അതിന് കരുത്ത് പകരാനും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് പ്ലീനം സംഘടിപ്പിച്ചത്. വരും നാളുകളില്‍ കൂടുതല്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കരുത്തോടെ പോരാടാന്‍ പ്ലീനം പാര്‍ട്ടിയ്ക്ക് കരുത്തുപകരുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment