Friday, November 29, 2013

ഭൂവിനിയോഗ നയം വേണം: എസ്ആര്‍പി

ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഭൂവിനിയോഗത്തിന് പ്രത്യേക നയം വേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നിര്‍ദേശിച്ചു.

ഈ നയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റാറ്റ്യൂട്ടറി ബോര്‍ഡ് രൂപീകരിക്കണമെന്നും എസ്ആര്‍പി "ദേശാഭിമാനി"ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് എസ്ആര്‍പി പറഞ്ഞു.

ഇപ്പോള്‍ രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. ഇതില്‍ ആദ്യത്തേതാണ് മാധവ് ഗാഡ്ഗില്‍ കമീഷന്‍. അന്നത്തെ പരിസ്ഥിതി മന്ത്രി തികച്ചും ഏകപക്ഷീയമായാണ് കമീഷനെ തീരുമാനിച്ചത്. പരിസ്ഥിതി പ്രശ്നത്തിന് കമീഷനെ നിയോഗിക്കുമ്പോള്‍ പാലിക്കേണ്ടുന്ന അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല.

പശ്ചിമഘട്ട സംരക്ഷണമെന്നത് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. അതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമ്പോള്‍ പരിസ്ഥിതി വിദഗ്ധര്‍ ഉണ്ടാകണം. ജന്തുശാസ്ത്രജ്ഞര്‍, സസ്യശാസ്ത്രജ്ഞര്‍, ഭൗമശാസ്ത്രജ്ഞര്‍, അന്തരീക്ഷ മാറ്റത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവര്‍ വേണം. ഇതിലെല്ലാമുപരിയായി ജനപ്രതിനിധികള്‍ ഉണ്ടാകണം. ഈ സംയോജനമൊന്നും മാധവ് ഗാഡ്ഗില്‍ കമീഷനില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ട്. അത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ പരക്കെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റൊരു കമീഷനെ നിയോഗിക്കുകയായിരുന്നു. ആസൂത്രണകമീഷന്‍ അംഗവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ കസ്തൂരിരംഗനെയാണ് നിയമിച്ചത്. ഒരര്‍ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കസ്തൂരി രംഗന്‍ മയപ്പെടുത്തി ഒരു രാഷ്ട്രീയ രേഖയാണ് ചമച്ചത്. മാധവ് ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ടിന് പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടില്‍ ഏതാണ് ശരിയെന്ന് നിശ്ചയിച്ചത് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയുമാണ്. ഇത് ജനാധിപത്യ വിരുദ്ധവും അശാസ്ത്രീയവുമാണ്.

ഉചിതമായ വിദഗ്ധസമിതി രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റിയുമാണ് തീരുമാനമെടുക്കേണ്ടത്. അല്ലാതെ ധൃതിപിടിച്ച് നീങ്ങരുത്. ജനങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. എന്താണ് പരിസ്ഥിതിക്കുള്ള ഭീഷണി? എന്താണ് പരിഹാരം? എന്നൊക്കെ ജനങ്ങളുമായി സംവദിച്ച് നിഗമനത്തില്‍ എത്തണം. ഈ രീതിയില്‍ ജനങ്ങളെ അണിനിരത്തിയുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം പരിസ്ഥിതിക്ക് അപകടം വരുത്തുന്നു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ്. അത് പരിസ്ഥിതി ഭീഷണി നേരിടുന്നുമുണ്ട്. ഇത് ആറ് സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമാണ്. ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി അപകടത്തിലാക്കുന്നു. ഇത് പരിശോധിക്കാനും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ജനങ്ങളുമായി സംവദിക്കണം. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയ എല്ലാവരുമായി ചര്‍ച്ച വേണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും അതീവ ദുര്‍ബല പ്രദേശങ്ങളും ലോല പ്രദേശങ്ങളുമെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാവണം നിയന്ത്രിക്കേണ്ടത്. ഇത് പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും വകുപ്പ് സെക്രട്ടറിയും സ്വന്തം നിലയില്‍ തീരുമാനിക്കേണ്ടതല്ല.

പരിസ്ഥിതി സംരക്ഷണത്തിന് എന്താണ് ഭീഷണി എന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ വെളിപാടിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടതെന്ന് സിപിഐ എം നിലപാടിനെ വിമര്‍ശിക്കുന്ന ചില പരിസ്ഥിതിവാദികളുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ്ആര്‍പി പറഞ്ഞു. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളില്‍നിന്നും മാറി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

No comments:

Post a Comment