Monday, November 25, 2013

സംഘബോധത്തിന്റെ കരുത്തുമായി ഒഴുകിയെത്തിയത് ആയിരങ്ങള്‍

കല്‍പ്പറ്റ: അവഗണിച്ചും ആട്ടിയോടിച്ചും തങ്ങളെ ഒറ്റപ്പെടുത്തുന്ന അധികാര വര്‍ഗത്തിനെതിരെ സംഘബോധത്തിന്റെ കരുത്ത് വിളംബരംചെയ്ത് നഗരത്തില്‍ ആദിവാസി റാലി. കാടിന്റെയും നാടിന്റെയും നേരവകാശികളായ ആദിവാസികളുടെ, അവകാശപോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ആദിവാസി ക്ഷേമസമിതിയുടെ (എകെഎസ്) വയനാട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുനടന്ന റാലിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എകെഎസ് എന്ന ആലേഖനംചെയ്ത ചെമ്പതാകയേന്തിയ പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ കല്‍പ്പറ്റയുടെ ഹൃദയം കീഴടക്കി. പിറന്ന മണ്ണില്‍ മനുഷ്യനെപോലെ ജീവിക്കാനുള്ള അവകാശത്തിനായി എകെഎസ് നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആദിവാസികള്‍ക്ക് പകര്‍ന്ന ആത്മവിശ്വാസം റാലിയില്‍ പ്രകടമായി.

കല്‍പ്പറ്റ ബൈപാസ് ജങ്ഷനില്‍നിന്ന് വൈകിട്ട് അഞ്ചോടെയാരംഭിച്ച പ്രകടനം ദേശീയപാതയിലൂടെ നഗരംചുറ്റി പൊതുസമ്മേളനനഗരിയായ വിജയാപമ്പ് പരിസരത്ത് പി കെ കാളന്‍ നഗറില്‍ സമാപിച്ചു. ബാലസംഘം ബാന്‍ഡ് സംഘത്തിന്റെ പിറകിലായി എകെഎസ് സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പിന്നീട് ജില്ലയിലെ വിവിവിധ ഏരിയകള്‍ തിരിച്ച് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. വിവിധ ആദിവാസി കോളനികളില്‍നിന്നുമായി എത്തിയവരില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. പരമ്പരാഗത വേഷത്തില്‍ എത്തിയ ആദിവാസികളുടെ തുടി-താള മേളങ്ങള്‍ പ്രകടനത്തിന് കൊഴുപ്പേകി. പിറന്ന മണ്ണില്‍നിന്നും ഒരു ശക്തിക്കും തങ്ങളെ ആട്ടിയോടിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ ഒരേമനസ്സോടെ മുദ്രാവാക്യം മുഴക്കി. ആദിവാസികളെ തീര്‍ത്തും അവഗണിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയും ജില്ലയില്‍നിന്നുള്ള മന്ത്രി പി കെ ജയലക്ഷമിക്കെതിരെയും അതിശക്തമായ വികാരമാണ് പ്രകടനത്തില്‍ പ്രതിഫലിച്ചത്. പ്രകടനത്തെ വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കെഎസ്കെടിയു, എന്‍ജിഒ യൂണിയന്‍ തുടങ്ങി വിവിധ വര്‍ഗ- ബഹുജന, സര്‍വീസ് സംഘടനകള്‍ അഭിവാദ്യംചെയ്തു.

പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ 18 പേര്‍ പങ്കെടുത്തു. പി വാസുദേവന്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി വിദ്യാധരന്‍ കാണി, പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍, സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍, വി പി ശങ്കരന്‍ നമ്പ്യാര്‍, എ എന്‍ പ്രഭാകരന്‍, എം സി ചന്ദ്രന്‍, കെ റഫീഖ് എന്നിവര്‍ സമ്മേളനത്തെ അഭിവാദയം ചെയ്തു. പൊതുസമ്മേളനത്തില്‍ സീതാബാലന്‍ അധ്യക്ഷയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍, എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം മധു സ്വാഗതവും പി വാസുദേവന്‍ നന്ദിയും പറഞ്ഞു.

ആദിവാസികളെ തീവ്രവാദത്തിലേക്ക് തള്ളിവിടരുത്: എകെഎസ്

കല്‍പ്പറ്റ: ആദിവാസി ജനവിഭാഗങ്ങളെ തീവ്രവാദത്തിലേക്ക് തള്ളിവിടരുതെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീവ്രവാദികളുടെ കൈകളിലേക്ക് ആദിവാസികളെ എറിഞ്ഞുകൊടുക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ അടിയന്തരമായി തിരുത്തണം. ആദിവാസി ജനത വംശനാശഭീഷണി നേരിടുകയാണ്. ശിശുമരണനിരക്കും പ്രസവത്തോടെയുള്ള അമ്മമാരുടെ മരണ നിരക്കും വര്‍ധിച്ചു. പോഷകാഹാരക്കുറവ് ആദിവാസി ജനവിഭാഗങ്ങളില്‍ വ്യാപകമാണ്. മദ്യാസക്തി രോഗമായി മാറി. ഭൂപ്രശ്നം പരിഹരിച്ചിട്ടില്ല. ആദിവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വയനാട്ടുകാരിയായ പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഇവരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ഒന്നും ചെയ്യുന്നില്ല. ഈ അവഗണന ചുഷണം ചെയ്യാനുള്ള ശ്രമമാണ് മാവോവാദി ഗ്രൂപ്പുകളുടേത്. തീവ്രവാദ രാഷ്ട്രീയ സമീപനം തുറന്നുകാണിക്കാനും എതിര്‍ക്കാനുമാണ് എകെഎസ് ശ്രമിക്കുന്നത്. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നത് ഈ പശ്ചത്തലത്തിലാണ്. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനെതിരെയുള്ള ഭീഷണിയെ സമ്മേളനം അപലപിച്ചു.

സീതാബാലന്‍ പ്രസിഡന്റ് പി വാസുദേവന്‍ സെക്രട്ടറി

കല്‍പ്പറ്റ: ആദിവാസി ക്ഷേമസമിതി വയനാട് ജില്ലാ പ്രസിഡന്റായി സീതാബാലനെയും സെക്രട്ടറിയായി പി വാസുദേവനെയും ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഇവര്‍ ജില്ലാ ഭാവാഹികളാകുന്നത്്. 39 അംഗങ്ങളടങ്ങിയ ജില്ലാകമ്മറ്റിയെ സമ്മേളനം തെരശഞ്ഞടുത്തു. മറ്റ് ഭാരവാഹികള്‍: വി കേശവന്‍, കെ കെ അച്ചപ്പന്‍, കെ രാമചന്ദ്രന്‍ (വൈസ് പ്രസിഡന്റ്), ആര്‍ രതീഷ്, ഒ ആര്‍ കേളു, കെ ബാലന്‍ (ജോയിന്റ് സെക്രട്ടറിര്‍), ഇ എ ശങ്കരന്‍ (ട്രഷറര്‍).

ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്: ഐഎസ്എം

കല്‍പ്പറ്റ: പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നത് ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തിക്കൊണ്ടാവരുതെന്ന് ഐഎസ്എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഒരിക്കലും നിഷേധിക്കരുത്. അതോടൊപ്പം പശ്ചിമഘട്ടത്തെ മാഫിയകള്‍ക്ക് വിട്ടുകൊടുത്ത് ചൂഷണം ചെയ്യാന്‍ അനുവദിക്കുകയും അരുത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ നീക്കങ്ങളെ തിരിച്ചറിയണമെന്നും ആക്രമണങ്ങള്‍ക്ക് പ്രോല്‍ത്സാഹനം നല്‍കുന്ന മതമേലാധ്യക്ഷന്‍മാരുടെ സമീപനം ഉള്‍ക്കൊള്ളാനാവില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ. മുസ്തഫാ ഫാറൂഖി ഉദ്ഘാടനംചെയ്തു. ഐഎസ്എം ജനറല്‍ സെക്രട്ടറി ഇസ്മയില്‍ കരിയാട്, ജാബിര്‍ അമാനി, അബ്ദുള്‍ഖാദര്‍ കടവനാട്, യൂനുസ് ഉമരി, അബ്ദുള്‍സലാം മുട്ടില്‍, അബ്ദുള്‍ ജലീല്‍ വയനാട്, കെ പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ആദിവാസികളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു: പിണറായി

കല്‍പ്പറ്റ: ആദിവാസികള്‍ക്ക് നേരെ വെടിയുണ്ട ഉതിര്‍ത്ത അതേ കൊലപാതക നയം തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എകെഎസ് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസികളെ യുഡിഎഫ് സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണ്. ഇവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താതെ മരണത്തിലേക്ക് തള്ളിവിടുകയാണ്. ചികിത്സ നല്‍കുന്നില്ല. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം നിഷേധിക്കുന്നു. ഇതെല്ലാം ആദിവാസികളുടെ മരണനിരക്ക് ഉയര്‍ത്തുകയാണ്. ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും മരിക്കുകയാണ്. ആദിവാസികള്‍ വംശനാശ ഭീഷണി നേരിടുകയാണ്. എന്നാല്‍ അമ്മമാരുടെ മദ്യപാനമാണ് മരണകാരണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചു. ആരോഗ്യ പദ്ധതികള്‍ നടപ്പാക്കാത്തതാണ് മരണനിരക്ക് അധികരിക്കാന്‍ കാരണമെന്ന സത്യം മറച്ചുവെക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ആദിവാസിക്ഷേമപദ്ധതികളാണ് നടപ്പാക്കിയത്. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്തു. ബാക്കിയുള്ളവര്‍ക്ക് ഭൂമി വാങ്ങി നല്‍കാര്‍ ഫണ്ട് വകയിരുത്തിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. ഭൂമി,വീട്, ഭക്ഷണം, തൊഴില്‍, ആരോഗ്യ പരിരക്ഷ എന്നീ കാര്യങ്ങളിലെല്ലാം ക്രൂരമായ നിലപാടാണ് ഇപ്പോള്‍ ആദിവാസികളോട് സ്വീകരിക്കുന്നത്. ഈ മേഖലയിലും അഴിമതിയാണ്. സര്‍ക്കാര്‍ താല്‍പര്യമെടുക്കാത്തിനാല്‍ ആദിവാസി പദ്ധതികളൊന്നും നടപ്പാകുന്നില്ല. ആദിവാസികള്‍ക്ക് സംഘടനബോധം പകരുന്നതില്‍ എകെഎസിനുള്ള പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment