Friday, November 22, 2013

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ ജനം രംഗത്തിറങ്ങണം: വി എസ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതികാനുമതി ലഭിക്കാനും തുറമുഖ സ്വപ്നം യാഥാര്‍ഥ്യമാക്കാനും ജനങ്ങള്‍ സംഘടിച്ച് രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അനിശ്ചിതത്വത്തിലായിരിക്കുന്ന വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.

ആറന്മുള വിമാനത്താവളംപോലുള്ള വന്‍കിട പദ്ധതികള്‍ക്ക് അതിവേഗം പാരിസ്ഥിതികാനുമതി ലഭിക്കുമ്പോള്‍ വിഴിഞ്ഞംപോലുള്ള ജനകീയപദ്ധതികളെ അവഗണിക്കുന്ന നയസമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. വിഴിഞ്ഞം തുറമുഖപദ്ധതിപ്രദേശത്ത് എഴുപതോളം അനധികൃത റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുകയാണ്. ഇവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ അനധികൃത റിസോര്‍ട്ട് ലോബിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിസോര്‍ട്ട് ലോബിയുടെ സ്വാധീനത്തില്‍ തുറമുഖപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. ഈ കൊള്ളക്കാരുടെ പണത്തിന്റെ സ്വാധീനത്തിന് വഴങ്ങുന്ന സര്‍ക്കാര്‍ നടപടിയെ തകര്‍ക്കാന്‍ ജനങ്ങള്‍ സംഘടിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവളപദ്ധതിമൂലം ആയിരക്കണക്കിനു കര്‍ഷകര്‍ ദുരിതത്തിലാകുമ്പോള്‍ സമ്പന്നന്മാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലംനികത്താന്‍ അനുമതി നല്‍കിയിട്ടില്ല. നിലംനികത്താന്‍ അനുമതി നല്‍കരുതെന്നുള്ള കലക്ടറുടെ റിപ്പോര്‍ട്ടിലാണ് താന്‍ ഒപ്പിട്ടതെന്നും വി എസ് പറഞ്ഞു. വി എസിനോടൊപ്പം മുന്‍മന്ത്രി എം വിജയകുമാര്‍, സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍, കൗണ്‍സിലര്‍ എച്ച് സുകുമാരി എന്നിവരും ഉണ്ടായിരുന്നു.

deshabhimani

No comments:

Post a Comment