Thursday, November 28, 2013

മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ ഒരുമിക്കും: കാരാട്ട്

ലോക്`സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്- ബിജെപി മുന്നണികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് മതനിരപേക്ഷ-ജനാധിപത്യപാര്‍ടികള്‍ ശ്രമിക്കേണ്ടതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇരു പാര്‍ടികള്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികളുടെ പൊതുവേദിയിലേക്ക് കൂടുതല്‍ പാര്‍ടികള്‍ വരുമെന്നും കാരാട്ട് പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനത്തില്‍ സംബന്ധിക്കാനെത്തിയ പ്രകാശ് കാരാട്ട് ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ നിന്ന്:

? ലോക് സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു ദേശീയ ബദലിന്റെ സാധ്യത എന്തെല്ലാമാണ്. നയങ്ങളെയും നിലപാടുകളെയും

അടിസ്ഥാനമാക്കിയുള്ള ഒരു ബദലിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ദേശീയ ബദലിനുള്ള സാധ്യത കുറവാണ്. ശക്തമായ ഒരു ബദല്‍ ദീര്‍ഘകാലമായുള്ള സമരങ്ങളിലൂടെ യാഥാര്‍ഥ്യമാവണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണെങ്കില്‍ കൂടുതല്‍ മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരുമിക്കും. ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ബദലിനുള്ള സാധ്യതയും അപ്പോഴുണ്ടാവും.

? സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ഇങ്ങനെയൊരു ബദലിന് നേതൃത്വം നല്‍കാനാവുമോ.

ആര് നേതൃത്വം നല്‍കുന്നു എന്നതല്ല പ്രശ്നം. ഇടതുപക്ഷത്തിന് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ബദലിനാവശ്യമായ മുന്‍കൈയെടുക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും ഇത്തരമൊരു ബദല്‍ ലക്ഷ്യം വച്ചുള്ളതാണ്. അതുപോലെ തന്നെ വര്‍ഗീയതക്കെതിരെ അതിശക്തമായ മുന്നേറ്റത്തിന് കൂടുതല്‍ പാര്‍ടികളുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിയും. ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതനിരപേക്ഷ പാര്‍ടികളുടെ ദേശീയ കണ്‍വന്‍ഷന്‍ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനനടപടിയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ സാഹചര്യത്തിനെതിരെ നിലകൊള്ളാന്‍ പ്രതിബദ്ധരായ നിരവധി മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികളാണ് ഈ കണ്‍വന്‍ഷനില്‍ അണിനിരന്നത്്.

? വന്‍ കോര്‍പറേറ്റുകളുടെ സാമ്പത്തിക പിന്തുണയുള്ള കോണ്‍ഗ്രസും ബിജെപിയുമാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും മത്സരിക്കുന്നത്. ഇരുകൂട്ടര്‍ക്കുംവേണ്ടി തെരഞ്ഞെടുപ്പില്‍ കോര്‍പറേറ്റുകള്‍ പണമൊഴുക്കും. ദൂഷിതമായ ഈ തെരഞ്ഞെടുപ്പ് സാഹചര്യത്തെ ഇടതുപക്ഷത്തിന് എങ്ങനെയാണ് അതിജീവിക്കാനാവുക.

വന്‍കിടക്കാരുടെ പണമൊഴുക്കില്‍ തെരഞ്ഞെടുപ്പ് രംഗം ദൂഷിതമാകുമെന്നതില്‍ സംശയമില്ല. കള്ളപ്പണത്തിന്റെ വന്‍പ്രവാഹം ഉണ്ടാവും. ഇതുകൂടാതെ ബൂര്‍ഷ്വാപാര്‍ടികള്‍ ധനാഢ്യരായ സ്ഥാനാര്‍ഥികളെ മാത്രമേ രംഗത്തിറക്കൂ. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ച നടപടികള്‍ക്ക് പരിമിതമായ ഗുണം മാത്രമേ സൃഷ്ടിക്കാനാവു. തീര്‍ച്ചയായും സിപിഐ എം പോലുള്ള പാര്‍ടികള്‍ക്ക് ഈ അവസ്ഥ കാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കും. തെരഞ്ഞെടുപ്പിലെ ധനസ്വാധീനത്തെക്കുറിച്ച് ജനങ്ങളില്‍അവബോധം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ഈ സ്ഥിതി മറികടക്കാനാവു.

? തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ ഇടതുപക്ഷത്തിന്റെ മുന്‍ഗണന എന്തായിരിക്കും.

അതേക്കുറിച്ച് കൃത്യമായി പറയാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം സൃഷ്ടിക്കാനാവണം മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ ശ്രമിക്കേണ്ടത്.

(എന്‍ എസ് സജിത്) deshabhimani

No comments:

Post a Comment