Wednesday, January 22, 2014

അനാചാരത്തിന് താക്കീതായി "രണ്ടാം സത്യഗ്രഹം"

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അയിത്തത്തിനും അനാചാരത്തിനുമെതിരെയുള്ള താക്കീതായി ഡിവൈഎഫ്ഐയുടെ സത്യഗ്രഹസ്മൃതിസംഗമം. കക്ഷിഭേദമെന്യേ നൂറുകണക്കിനാളുകളാണ് സംഗമത്തില്‍ പങ്കാളികളായത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ദേവസ്വം അനീതിക്കെതിരെ ആഞ്ഞടിച്ചു. അനാചാരങ്ങളില്‍നിന്നും ക്ഷേത്രത്തെ മോചിപ്പിക്കുമെന്ന് സംഗമം പ്രഖ്യാപിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചവാദ്യം അവതരിപ്പിക്കുന്നതിനെത്തിയ ഇലത്താള കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ജാതിയുടെ പേരില്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സ്മൃതിസംഗമം.

ഞരളത്ത് ഹരിഗോവിന്ദന്റെ ഇടക്കവാദനത്തോടെയാണ് സംഗമത്തിന് തുടക്കമായത്."കറുത്തകലാകാരാ..കൃഷ്ണ..നിന്‍ ജാതിയോര്‍ത്താല്‍ നീയും പുറത്താകും "എന്ന ഹരിഗാവിന്ദന്റെ വരികള്‍ നിറഞ്ഞ കൈയടിയോടേയും ആവേശത്തോടെയുമാണ് സദസ്സ് ഏറ്റുവാങ്ങിയത്. ക്ഷേത്രത്തിലെ അനാചാരങ്ങള്‍ക്കു പിന്നില്‍ ഭീരുക്കളാണെന്നും അവരുടെ കാലം അവസാനിപ്പിക്കുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടിയെ കഥാകാരന്‍ വൈശാഖന്‍ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. ഏത് അമ്പലത്തിലും ബാബുവിന്റെ ഇലത്താളം മുഴങ്ങണം. ബാബുവിനല്ല നമുക്കാണ് അപമാനം സംഭവിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വൈശാഖന്‍ പറഞ്ഞു. രാവുണ്ണിയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. കല്ലൂര്‍ ബാബുവിനെ പുറത്താക്കിയതോടെ ഗുരുവായൂരപ്പനും ക്ഷേത്രത്തിന് പുറത്തുവന്നെന്നും’ഇനി ബാബുവിനെ ക്ഷേത്രത്തില്‍ കലാകാരനായി പ്രവേശിപ്പിക്കുമ്പോള്‍ മാത്രമെ ഗുരുവായൂരപ്പനും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവെന്നും രാവുണ്ണി പറഞ്ഞു. ചിലരുടെ ദുഷ്കര്‍മങ്ങള്‍ക്കുള്ള താക്കീതായാണ് സംഗമത്തെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. അനാചാരങ്ങല്‍ക്കെതിരെ സ്വാമി വിശ്വഭന്ദ്രാനന്ദശക്തിബോധിയും ആഞ്ഞടിച്ചു.

ഏങ്ങണ്ടിയൂര്‍ കൈരളി ഗ്രാമീണ കലാവേദിയുടെ വിപ്ലവഗാനങ്ങളും നാടന്‍പാട്ടുകളും അരങ്ങേറി. സ്കൂള്‍ കലോത്സവപ്രതിഭ നവീന്‍ അവതരിപ്പിച്ച അനാചാരത്തിനെതിരായുള്ള മോണോ ആക്ടും ശ്രദ്ധേയമായി. പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനായി പോകുന്ന നവീന് ഉപഹാരവും സമ്മാനിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് അധ്യക്ഷനായി. ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, ചൂണ്ടല്‍ അരവിന്ദാക്ഷന്‍, പെരിങ്ങോട് ചന്ദ്രന്‍, സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ഗുരുവായൂര്‍, ചാവക്കാട് നഗരസഭാ അധ്യക്ഷന്മാരായ ടി ടി ശിവദാസ്, എ കെ സതീരത്നം, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ വാസു, എ എസ് കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വാസുദേവന്‍ തൃപ്പൂണിത്തുറ, ഗ്രീഷ്മ അജയ്ഘോഷ്, പി ബി അനൂപ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും പ്രസിഡന്റ് കെ വി സജു നന്ദിയും പറഞ്ഞു.

പ്രതിഷേധത്തിന്റെ അഗ്നിതാളം

ഗുരുവായൂര്‍: ജാതിയുടെ പേരില്‍ പഞ്ചവാദ്യകലാകാരന് ഭ്രഷ്ട് കല്‍പ്പിച്ചവര്‍ക്കെതിരെ പഞ്ചവാദ്യം അവതരിപ്പിച്ചുള്ള കലാകാരന്മാരുടെ രോഷം വേറിട്ട സമരമാതൃകയായി. അയിത്തത്തിനും ജാതിഭ്രഷ്ടിനുമെതിരെ ഡിവൈഎഫ്ഐ ഗുരുവായൂരില്‍ സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മൃതിസംഗമമാണ് പഞ്ചവാദ്യകലാകാരന്മാരുടെ വേറിട്ട സമരത്തിനും വേദിയായത്.

പരിപാടിയുടെ ഭാഗമായി ഗുരുവായൂര്‍ കിഴക്കേനടയില്‍ മഞ്ജുളാല്‍തറക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പഞ്ചവാദ്യ കലാകാരന്മാരായ പെരിങ്ങോട് ചന്ദ്രന്റെയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും മദ്ദളം കലാകാരനുമായ തൃപ്പൂണിത്തുറ വാസുദേവന്റെയും കല്ലൂര്‍ ബാബുവിന്റെയും നേതൃത്വത്തില്‍ പഞ്ചവാദ്യത്തിന്റെ മുഴുവന്‍ സെറ്റും അണിനിരന്നത്. ക്ഷേത്രത്തില്‍ അവസരം നിഷേധിച്ചവര്‍ക്കെതിരെ തന്റെ കലയെത്തന്നെ ആയുധമാക്കി പ്രതികരിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ഡിവൈഎഫ്ഐ ആണെന്ന് കല്ലൂര്‍ ബാബു പറഞ്ഞു. തനിക്കെതിരായ അവഹേളനത്തിനെതിരെ പോരാടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സമരവീര്യം കരുത്താകുകയാണെന്നും കല്ലൂര്‍ ബാബു പഞ്ചവാദ്യം അവതരിപ്പിക്കുന്നതിന് മുമ്പ് നിറഞ്ഞ സദസ്സിനോട് പ്രഖ്യാപിച്ചു.

അനീതിയെ ന്യായീകരിക്കാന്‍ തന്ത്രിയെ മറയാക്കുന്നു: ബേബിജോണ്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ |അധികൃതര്‍ നടത്തുന്ന ജാതിഭ്രഷ്ടിന് തന്ത്രിയെ മറപിടിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു. അയിത്തത്തിനും ജാതിഭ്രഷ്ടിനുമെതിരെ ഡിവൈഎഫ്ഐ ഗുരുവായൂരില്‍ സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യഗ്രഹ സ്മൃതിസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരാചാരങ്ങളുടെ അവശിഷ്ടങ്ങള്‍ പേറുന്ന ഭരണാധികാരികള്‍ കലാകാരനെ വിലക്കിയ സംഭവത്തില്‍ അന്യായപ്രതികരണമാണ് നടത്തുന്നത്. ഗുരുവായൂരിലെന്നല്ല ഒരിടത്തും മാനവികമൂല്യം ഉള്‍ക്കൊണ്ട് നടത്തുന്ന പരിഷ്കരണങ്ങളെ തന്ത്രിമാര്‍ എതിര്‍ത്തിട്ടില്ല. ഗുരുവായൂരില്‍ അന്നദാനം ബ്രാഹ്മണര്‍ക്ക് മാത്രമായി ചുരുക്കിയതിനെതിരെ സ്വാമി ആനന്ദതീര്‍ഥര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് മാറ്റം വരുത്തിയപ്പോള്‍ ഒരു തന്ത്രിയും എതിര്‍ത്തില്ല. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ കേളപ്പന്‍ തന്നെ സമരം നടത്തുകയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. മുഴുവന്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. അപ്പോഴൊന്നും തന്ത്രിമാര്‍ എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ അധികാരികള്‍ തങ്ങളുടെ അനീതിയെ ന്യായീകരിക്കാന്‍ തന്ത്രിയെ മറപിടിക്കയാണ്. ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നുവെന്നും അയിത്തതില്‍ വിശ്വസിക്കുന്നില്ലെന്നും സത്യപ്രതിജ്ഞചെയ്തവര്‍ അയിത്തം ആചരിച്ച് കലാകാരനെ വിലക്കിയതോടെ സത്യപ്രതിജ്ഞാലംഘനവും നടത്തിയിരിക്കയാണ്. ജാതിയുടെ പേരില്‍ കലാകാരനെ ക്രൂശിക്കുന്നവര്‍ ദുരാചാരങ്ങള്‍ നാട് അനുവദിച്ചിട്ടില്ലെന്ന് മനസ്സിലാക്കണം. ജാതിഭ്രഷ്ട് കല്‍പ്പിച്ച് കലാകാരനെ പുറത്താക്കിയ ഉദ്യോഗസ്ഥനെ പുറത്താക്കി പരസ്യമായ അന്വേഷണത്തിന് ദേവസ്വം തയ്യാറാകണമെന്നും ബേബിജോണ്‍ പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ക്കെതിരെ നടപടി വേണം: വി എസ്

തിരു: പഞ്ചവാദ്യസംഘത്തിലെ ഇലത്താള കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കുകയും തിരിച്ചയക്കുകയും ചെയ്ത ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷത അടിസ്ഥാനപ്രമാണമായി അംഗീകരിച്ച ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സങ്കുചിതമായ ജാതിചിന്തയുടെ പേരില്‍ സര്‍ഗധനനായ കലാകാരനെ അപമാനിച്ചത് ഭരണഘടനാവിരുദ്ധവും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ കളങ്കപ്പെടുത്തുന്നതുമാണ്. നടപടി ആവശ്യമുന്നയിച്ച് വി എസ് ദേവസ്വം മന്ത്രിക്ക് കത്തയച്ചു.

കലയ്ക്ക് ജാതിയും മതവുമില്ല: രാമവര്‍മരാജ

തൃശൂര്‍: ജാതിയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലത്താളവാദകന്‍ കല്ലൂര്‍ ബാബുവിന് ഭ്രഷ്ട് കല്‍പ്പിച്ചത് ശരിയായില്ലെന്ന് കൊടുങ്ങല്ലൂര്‍ കോവിലകം വലിയതമ്പുരാന്‍ രാമവര്‍മരാജ പറഞ്ഞു. കലയ്ക്ക് ജാതിയും മതവുമില്ല. സംസ്ഥാന സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയും മതേതരത്വം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധസമരത്തിന് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന് ഇടത്തരികത്തുകാവ് താലപ്പൊലിക്ക് പഞ്ചവാദ്യത്തിനെത്തിയ കലാകാരനെ ജാതിയുടെ പേരില്‍ കൊട്ടാന്‍ അനുവദിക്കാഞ്ഞത് അപമാനകരമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കലകളില്‍ ജാതിയും മതവും കടന്നുവരേണ്ടതില്ല. കല ജാതിക്കും മതത്തിനുമെല്ലാം അതീതമാണ്. ദുഷിച്ച ആചാരങ്ങള്‍ ഇല്ലാതാകണം. "ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും" വയലാറിന്റെ വരികള്‍ ഇന്ന് ഏവരും ഓര്‍മിക്കേണ്ടതാണ്. ജാതിയുടെ പേരില്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കടത്താതിരിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് ആശയങ്ങളിലാണ് തന്റെ വിശ്വാസം. മതേതരത്വത്തില്‍ വിശ്വസിക്കുന്നു. പുരോഗമനചിന്തകള്‍ക്ക് ശക്തിപകരാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്താചാരം ഇല്ലെന്ന് ഭരണസമിതി

ഗുരുവായൂര്‍: ദേവസ്വത്തില്‍ വാദ്യകലാകാരന്മാര്‍ക്കിടയില്‍ അയിത്താചാരം നിലവിലില്ലെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റിട്ട. ജഡ്ജിയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. ക്ഷേത്രകല അവതരിപ്പിക്കുന്നതില്‍ ക്ഷേത്രാചാരങ്ങള്‍ക്കനുസൃതമായി വിശ്വാസികളായ എല്ലാ ഹിന്ദുക്കള്‍ക്കും അവകാശമുണ്ടെന്ന് ഭരണസമിതി അംഗീകരിച്ചു. ദേവസ്വംവക ഭഗവതി ക്ഷേത്രത്തില്‍ നാട്ടുകാര്‍ നടത്തിയ പിള്ളേര്‍ താലപ്പൊലിയില്‍ പങ്കെടുത്ത ഇലത്താളം കലാകാരന്‍ കല്ലൂര്‍ ബാബുവിനെ മേളത്തില്‍നിന്ന് മാറ്റി നിര്‍ത്തിയെന്നാണ് ആരോപണം. മേളവും ആഘോഷവും ദേവസ്വം നേരിട്ട് നടത്തിയതല്ല. ദേവസ്വമോ ഭാരവാഹികളോ ജോലിക്കാരോ ആരെയും തടസ്സപ്പെടുത്തിയിട്ടില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. അതിനാല്‍ ഇപ്പോള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്ഷേത്രത്തിന്റെ സല്‍പ്പേര് സംരക്ഷിക്കണമെന്നും ഭരണസമിതി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

2 comments:

  1. Many of the Islamic females wish to go to mosque for prayers, just the way others.
    However none of the mosques are allowing this.

    Can DYFI / LDF make a movement for the Islamic females right to go to mosques

    ReplyDelete