Thursday, January 23, 2014

തൃശൂര്‍ മാലിന്യനഗരമായിട്ട് ഇന്നേക്ക് രണ്ടാണ്ട്

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ നീക്കം നിലച്ചിട്ട് വ്യാഴാഴ്ച രണ്ടുവര്‍ഷം തികയുന്നു. 2012 ജനുവരി 23നാണ് ലാലൂരിന്റെ ആകാശത്ത് വിഷപ്പുക നിറച്ച് ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യമല കത്തിയത്. ഇതോടെ ലാലൂര്‍ നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലാലൂരിലേക്കുള്ള മാലിന്യ നീക്കം നിലച്ചു. അന്നുമുതല്‍ മാലിന്യം നഗരത്തിലും ചുറ്റുപാടും കൂട്ടിയിട്ട് കത്തിക്കുന്നതല്ലാതെ കോര്‍പ്പറേഷന്‍ അധികൃതര്‍ മാലിന്യ നീക്കത്തിന് കാര്യക്ഷമമായ നടപടിയെടുത്തിട്ടില്ല. ഒരു ജനതയുടെ സംസ്കാരം അവര്‍ മാലിന്യ സംസ്കരണത്തിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ നിന്നും മനസിലാക്കാമെന്നൊരു ചൊല്ലുണ്ട്. കോര്‍പ്പറേഷനില്‍ രണ്ടുവര്‍ഷമായി പിന്തുടരുന്നത് ഏറ്റവും പ്രാകൃതമായ സംസ്കരണരീതിയാണ്. ജനങ്ങള്‍ തള്ളുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് പകരം അവിടെതന്നെയിട്ട് കത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനാല്‍ പുകയും ചാരവും ശ്വസിച്ച് പലര്‍ക്കും ദേഹാസ്വസ്ഥ്യമുണ്ടാകുന്നുണ്ട്. മാലിന്യം കത്തുമ്പോള്‍ വായുവില്‍ കലരുന്ന ഡയോക്സിന്‍ കടുത്ത വിഷമുള്ളതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മോണോക്സൈഡ് എന്നിവ അന്തരീക്ഷ താപം കൂട്ടും. മാലന്യ സംസ്കരണത്തില്‍ മുന്‍ മേയറുടെ നിലപാടുതന്നെയാണ് താനും പിന്തുടരുകയെന്ന് പുതിയ മേയര്‍ രാജന്‍ പല്ലന്‍ പറയുന്നത്. ഇതോടെ നഗരത്തില്‍ മാലന്യം കത്തിക്കല്‍ തുടരുമെന്ന് ഉറപ്പായി.

മാലിന്യ നിര്‍മാര്‍ജനം അടക്കമുള്ള സേവനം കണക്കാക്കിയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍നിന്നും ഭീമമായ നികുതി ഈടാക്കുന്നത്. എന്നാല്‍ ആ ചുമതലയില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്‍മാറിയപ്പോള്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്കായി. ഇതോടെയാണ് നഗരത്തിലെ ഫ്ളാറ്റുകളിലേയും വ്യാപാര സമുച്ചയങ്ങളിലേയും മാലിന്യങ്ങള്‍ വീപ്പയില്‍ കുത്തിനിറച്ച് കത്തിക്കാന്‍ തുടങ്ങിയത്. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്‍മാറിയതോടെ അതിന്റെ പേരില്‍ പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്ന് രണ്ട് ശതമാനം തുക ആവശ്യപ്പെടുന്നവര്‍ക്ക് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്ന വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് നികുതികുറച്ചു നല്‍കുക. യഥാര്‍ഥത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതി ആവിഷ്കരിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി (ലാംപ്സ്)യുടെ ഭാഗമായി മേഖലാ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനം യുഡിഎഫ് ഭരണത്തില്‍ അട്ടിമറിച്ചതാണ് മാലിന്യ പ്രശ്നം രൂക്ഷമാക്കിയത്. പിന്നീട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കൊണ്ടുവന്ന പോര്‍ട്ടബിള്‍ ഇന്‍സിനറേറ്ററും അടിച്ചുവാരുന്ന യന്ത്രവും ഫലവത്തായില്ല. ഏറെ കൊട്ടിഘോഷിച്ച് തുടക്കം കുറിച്ച സേലത്തേക്ക് മാലിന്യം നീക്കം ചെയ്യല്‍ പദ്ധതിയും തുടക്കത്തിലേ പൊളിഞ്ഞു. നഗരത്തിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണാധികാരികളും ആരോഗ്യ വകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും നിരവധി തവണ നോട്ടീസ് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ച് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ മാലിന്യം കത്തിക്കല്‍ തുടരുകയാണ്.

ജോര്‍ജ് ജോണ്‍ deshabhimani

No comments:

Post a Comment