Monday, May 19, 2014

വൈദ്യുതിപ്രതിസന്ധി രൂക്ഷമാകും

പത്തനംതിട്ട: അറ്റകുറ്റപ്പണികള്‍ക്കായി ശബരിഗിരി ജല വൈദ്യുത പദ്ധതി അടച്ചിടുന്നതോടെ വൈദ്യുതിക്കും വെള്ളത്തിനും പ്രതിസന്ധി നേരിടും. ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വരെയാണ് പദ്ധതിഅടയ്ക്കുന്നത്. പദ്ധതി പൂര്‍ണമായി അടച്ചിടുന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തിലും പ്രതിസന്ധിയുണ്ടാകും. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കും. കക്കിയില്‍നിന്ന് മൂഴിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ഫ്ളൈ വാല്‍വിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനാണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. മൂന്നു ടണലുകളിലൂടെ ഒഴുകിയെത്തുന്ന ജലമാണ് പവര്‍ഹൗസിലെ ആറ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ മൂന്നും നാലും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന വെള്ളം കടന്നുപോകുന്ന രണ്ടാം നമ്പര്‍ വാല്‍വിനാണ് ചോര്‍ച്ച. 2.30 കോടി രൂപ ചെലവഴിച്ചാണ് വൈദ്യുതി ബോര്‍ഡ് വാല്‍വ് മാറ്റിവയ്ക്കുന്നത്.

ശബരിഗിരിയില്‍നിന്ന് 275 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് അടയ്ക്കുന്നതോടെ കക്കാട്, അള്ളുങ്കല്‍, മണിയാര്‍, പെരുനാട് എന്നീ അനുബന്ധ പദ്ധതികളിലെയും ഉല്‍പ്പാദനം നിലയ്ക്കും. അനുബന്ധ പദ്ധതികളിലെല്ലാമായി 65 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതോടെ 340 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ഇതിനു പകരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കമെന്നറിയുന്നു. എന്നാലും, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ട്.

അതോടൊപ്പം, കുടിവെള്ളത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടും. പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ വേനല്‍കാലത്ത് പ്രധാനമായും ആശ്രയിക്കുന്നത് ശബരിഗിരി പദ്ധതിയില്‍നിന്ന് ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തെയാണ്. ഏതാണ്ട് 35 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ് ദിവസവും പദ്ധതിയില്‍നിന്ന് കക്കാട്ടാറു വഴി പമ്പയില്‍ എത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മിക്ക കുടിവെള്ള പദ്ധതികളിലും പമ്പ് ചെയ്യുന്നത് ഈ വെള്ളമാണ്. പമ്പയിലെ ജലനിരപ്പ് ഇപ്പോള്‍തന്നെ താഴ്ന്നു. കാലവര്‍ഷം നേരത്തെ എത്തിയില്ലെങ്കില്‍ ഈ മേഖലകളില്‍ കുടിവെള്ളപ്രശ്നം രൂക്ഷമാകും. പിഐപിയുടെ കനാല്‍ വഴി മണിയാറില്‍നിന്ന് തിരിച്ചുവിടുന്ന വെള്ളവും ഒട്ടുമിക്ക പ്രദേശങ്ങളുടെയും ദാഹമകറ്റിയിരുന്നു. കാര്‍ഷിക മേഖലയിലെ വരള്‍ച്ച തടയുന്നതിനും കനാലിനു സമീപത്തെ കിണറുകളെ ജലസമൃദ്ധമാക്കാനും കനാല്‍ജലം സഹായിക്കുന്നുണ്ട്. അതേസമയം, മൂഴിയാര്‍, മണിയാര്‍ ഡാമുകളില്‍ വെള്ളം സംഭരിച്ചു നിര്‍ത്തി പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

deshabhimani

No comments:

Post a Comment