Saturday, May 24, 2014

ബര്‍ദ്വമാനില്‍ സിപിഐ എം പ്രവര്‍ത്തകയെ വെട്ടിക്കൊന്നു

ബര്‍ദ്വമാന്‍ ജില്ലയിലെ കേതു ഗ്രാമിനടുത്ത് മുഹുലയില്‍ തൃണമൂലുകാര്‍ സിപിഐ എം പ്രവര്‍ത്തകയെ വെട്ടിക്കൊന്നു. മുന്‍ പഞ്ചായത്ത് അംഗം അശിമിയ ബീഗമാണ് കൊല്ലപ്പെട്ടത്. 2003, 2008 തെരഞ്ഞെടുപ്പുകളില്‍;പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബീഗം സജീവ സിപിഐ എം പ്രവര്‍ത്തകയാണ്. അശിമിയ ബീഗത്തിന്റെ ഭര്‍ത്താവ് അനായത് കരിം കിസാന്‍സഭാ കേതുഗ്രാം സെക്രട്ടറിയാണ്. അക്രമത്തില്‍ പരിക്കേറ്റ ആറുപേരുടെ നില അതീവഗുരുതരമാണ്.

തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിലക്ക് ലംഘിച്ച് സിപിഐ എം സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചതിനും കള്ളവോട്ടും ബൂത്തുപിടിത്തവും തടയാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നുു. ബഹളംകേട്ട് അനായത്ത് കരിമും അശിമിയയും പുറത്തുവന്നപ്പോള്‍ അക്രമികള്‍ വടിവാളുമായി നേരിട്ടു. അക്രമികളെ തടയാന്‍ ശ്രമിച്ച അശിമിയയെ അക്രമികള്‍ വെട്ടിവീഴ്ത്തി. വെട്ടേറ്റ അശിമിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതരമായ പരിക്കുകളോടെ നൂര്‍ ഇസ്ലാം ഷേക്ക്, സിറാജുള്‍ ഷേക്ക്, മുഹമ്മദ് കുതുബുദ്ദീന്‍, സഫിവുള്‍ ഇസ്ലാം, അഭിജൂര്‍ റഹ്മാന്‍, മുഹമ്മദ് സഹൂദ് എന്നിവരാണ് ചികിത്സയിലുള്ളത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേതുഗ്രാമിലും സമീപ ഗ്രാമങ്ങളിലും തൃണമൂല്‍ ഭീകരത നടമാടുകയാണ്. ഇതുവരെ 10 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബൂത്തുപിടിത്തത്തിലൂടെ തൃണമൂല്‍ ഭരണം പിടിച്ചെടുത്തിരുന്നു. ഇത്തവണ ബൂത്തു പിടിക്കാനുള്ള ശ്രമം ജനങ്ങള്‍ സംഘടിതമായി നേരിട്ടു. അശിമിയയും ഭര്‍ത്താവ് അനായത്തുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇതോടെ നിരവധി ബൂത്തുകളില്‍ ഇടതുമുന്നണി മുന്നിലെത്തിയിരുന്നു.

ഗോപി കൊല്‍ക്കത്ത deshabhimani

No comments:

Post a Comment