Thursday, May 29, 2014

രോഷത്തോടെ കശ്മീര്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വ്യാപകപ്രതിഷേധം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ്ങിന്റെ പ്രഖ്യാപനത്തിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംസ്ഥാന രാഷ്ട്രീയകക്ഷികളും ശക്തമായി രംഗത്തെത്തി. പ്രസ്താവന ദുര്‍വ്യാഖ്യാനംചെയ്തെന്ന് മന്ത്രി പിന്നീട് നിലപാട് തിരുത്തിയെങ്കിലും ജമ്മു കശ്മീരിനെ പ്രത്യേകമായി കാണേണ്ടതില്ലെന്നാണ് ആര്‍എസ്എസ് വക്താവ് രാം മാധവ് ട്വിറ്ററില്‍ പ്രതികരിച്ചത്. "ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീര്‍ പിതൃസ്വത്തായാണോ ഒമര്‍ കരുതുന്നത്?"-രാം മാധവ് ചോദിച്ചു.

ജമ്മു കശ്മീരിനെയും രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗത്തെയും ഭരണഘടനാപരമായി ബന്ധിപ്പിക്കുന്നത് 370-ാം വകുപ്പാണെന്ന് ഒമര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വകുപ്പ് എടുത്തുകളയുന്നത് ജമ്മു കശ്മീരിനെ വീണ്ടും ഒറ്റപ്പെടുത്തും. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുന്നത് ഈ വകുപ്പിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കണമെന്ന് ഒമര്‍ പറഞ്ഞു. ജിതേന്ദ്രസിങ്ങിന്റെ പ്രസ്താവന വന്നയുടന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ അടിയന്തര കോര്‍ കമ്മിറ്റി യോഗം ഒമറിന്റെ വസതിയില്‍ ചേര്‍ന്നു. 370-ാം വകുപ്പ് ദുര്‍ബലമാക്കാനുള്ള ഏതു നീക്കവും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് യോഗശേഷം നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് അലി മുഹമ്മദ് സാഗര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ വര്‍ഗീയവിഭജനം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി പറഞ്ഞു. 370-ാം വകുപ്പിനെ ശക്തിപ്പെടുത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന അനാവശ്യവും അസ്വീകാര്യവുമാണെന്ന് ശ്രീനഗറില്‍ ചേര്‍ന്ന അവാമി മുത്താഹിത നമസ് (എഎംഎം) യോഗം അഭിപ്രായപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി, ഹക്കീം മുഹമ്മദ് യാസീന്‍, ഷേക് അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ റഷീദ് കാബൂളി, അബ്ദുള്‍ റഹ്മാന്‍ തക്രൂ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മോഡിയും നവാസ് ഷെരീഫും തമ്മില്‍ നടത്തിയ ചര്‍ച്ച നല്ല തുടക്കമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

370-ാം വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും ഭരണഘടനാസ്രഷ്ടാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികബാധ്യതകള്‍ മാനിക്കണമെന്നും സിപിഐ അഭിപ്രായപ്പെട്ടു. 370-ാം വകുപ്പ് റദ്ദാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു. 370-ാം വകുപ്പ് ഇല്ലാതായാല്‍ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ പ്രക്രിയതന്നെ അസാധുവാകുമെന്ന് ഭരണഘടനാവിദഗ്ധന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ ബി ഖാനും ഇതിനോട് യോജിച്ചു.

deshabhimani

No comments:

Post a Comment